when a baby elephant is born കുട്ടിയാന പിറന്നു കഴിഞ്ഞാൽ

ആനക്കുട്ടികള്‍

when a baby elephant is born കുട്ടിയാന പിറന്നു കഴിഞ്ഞാൽ

കരയിലെ ഏറ്റവും വലിയ ജീവികളായ ആനകളും സസ്തനികളാണ്; കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ജീവികള്‍. ആനകളുടെ എടുപ്പും നടപ്പും എന്നപോലെ, ആനപ്രസവത്തിനും ഉണ്ട് അതിന്റേതായ സവിശേഷതകള്‍. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും ദൈര്‍ഘ്യമേറിയതാണ്. ശാസ്ത്രീയമായി വലിയ അടിസ്ഥാനമുള്ളതല്ലെങ്കിലും, പന്തീരാണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആനപ്രസവം നടക്കാറുള്ളതെന്ന ഒരു പഴയ വിശ്വാസവും നമുക്കിടയില്‍ എങ്ങനെയോ പ്രചരിച്ചിരിക്കുന്നു. (മുതുമല ആനക്യാമ്പിലെ രതി ഉള്‍പ്പടെയുള്ള ചില ‘ഉദാരമനസ്‌കര്‍’ എട്ടും ഒമ്പതും തവണ പ്രസവിച്ചിട്ടുള്ളതും നമുക്ക് അത്ഭുതം തന്നെ).

ആനക്കുട്ടികള്‍ക്ക് ഒരു പ്രത്യേക ശീലമുണ്ടെന്ന് പറയുന്നു.
കൂട്ടമായി സഞ്ചരിയ്ക്കുമ്പോള്‍ ആനക്കുട്ടികള്‍ തുമ്പിക്കൈ
കൊണ്ട് മുന്നില്‍ പോകുന്ന വലിയ ആനയുടെ വാലില്‍
പിടിച്ചു വലിയ്ക്കും. വലിയ ആന തിരിഞ്ഞു നിന്നാല്‍
ആനക്കുട്ടി അത് കളിയായെടുക്കും. തിരിഞ്ഞു വന്നില്ലെങ്കില്‍
കൂടുതല്‍ ശക്തിയായി വീണ്ടും പിടിച്ചു വലിയ്ക്കും.
അവയുടെ പരിശീലനത്തിന്റെ ഒരു ഭാഗം കൂടിയാണിത്.

 

കരയിലെ ജീവികളില്‍ ഏറ്റവും അധികം ദൈര്‍ഘ്യമുള്ള ഗര്‍ഭകാലമുള്ളത് ആനയ്ക്കാണ്. 21മുതൽ 22 (630 മുതൽ 660 ദിവസം) മാസമാണ് ആനയുടെ ഗര്‍ഭകാലം. പ്രസവിക്കുന്ന ആനയെ സംരക്ഷിക്കാന്‍ മറ്റ് ആനകള്‍ വലയംചെയ്ത് നില്ക്കും. പെറ്റുവീഴുന്ന സമയത്ത് ആനക്കുട്ടിക്ക് 90 മുതൽ 120 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഒരു ആനക്കുട്ടി മാത്രമേ ഒരു പ്രസവത്തില്‍ ഉണ്ടാകൂ. അപൂർവതകളിൽ അപൂർവമായി ഇരട്ടക്കുട്ടികൾ പിറന്നതായ ചരിത്രവും ഉണ്ട്. ഉദാഹരണത്തിന് കുറെ വർഷം മുൻപ് മുതൂമല ആനതാവളത്തിൽ ദേവിക എന്ന ആനയിൽനിന്നും സുജയ്, വിജയ് എന്ന ഇരട്ടകൾ പിറന്നിരുന്നു.അതുപോലെ ശ്രീലങ്കയിലും, തായിലാൻറ്റിലും ഇരട്ടകൾ പിറ്റന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രസവിച്ച് ഒരു മണിക്കൂറിനകം കുട്ടിയാന എഴുന്നേറ്റ് നില്ക്കും. ജനിച്ചയുടെനേയുള്ള കുട്ടിയാനകൾക്ക് കണ്ണ് കാണില്ലെന്നതിനാൽ തുമ്പിക്കൈ കൊണ്ട് തൊട്ടാണ് തനിക്ക് ചുറ്റുമുള്ള ലോകം ഈ ആന മനസ്സിലാക്കുക.
തുമ്പിക്കൈ ഉപയോഗിച്ചല്ല. മറിച്ച് വായ ഉപയോഗിച്ചാണ് ഇവ പാലുകുടിക്കുക. ആനക്കുട്ടി ഒരു ദിവസം ഒരു കിലോഗ്രാംവരെ വളരും. കുട്ടിയാനയെ വളര്‍ത്തുന്നത് അമ്മയും മറ്റ് പെണ്ണാനകളും ചേര്‍ന്നിട്ടാണ്.
കുട്ടി ജനിച്ച് കുറേക്കാലത്തിന് ശേഷം അമ്മയ്ക്ക് കുട്ടിയെ പരിപാലിക്കാനുള്ള താത്പര്യം കുറഞ്ഞ് വരികയും, കുട്ടികളെ മുഴുവൻ സമയം പരിപാലിക്കാനായി കൂട്ടത്തിലെ മറ്റ്ചില ആനകളെ ചുമതലപ്പെടുത്തുകയും ചെയ്യും. സിന്തിയ മോസ് എന്ന പ്രശസ്തയായ ഗവേഷക പറയുന്നത് ഈ വളർത്തമ്മമാർ ആനക്കുട്ടിപരിപാലനത്തിന്റെ എല്ലാ വശങ്ങളിലും സഹായിക്കും എന്നാണ്.ആനക്കൂട്ടം സഞ്ചരിക്കുമ്പോൾ‍, ഇവർ ഈ കുട്ടിയാനയുടെ കൂടെ നടന്ന്, ഈ ആനകൾ എവിടെയെങ്കിലും കുടുങ്ങിയാലോ ചളിയിൽ പൂണ്ട് പോയാലോ അവയെ സഹായിക്കും. എത്ര വളർത്തമ്മമാർ ഈ കുട്ടിക്ക് ഉണ്ടാകുന്നുവോ അത്രകണ്ട് അധികസമയം അമ്മയ്ക്ക് ഭക്ഷണം തേടാൻ കൂടുതലായി കിട്ടും. കുട്ടിക്ക് പാൽ കൊടുക്കുവാനായി ആനകൾ ഭക്ഷണം കൂടുതലായി കഴിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ എത്ര കൂടുതൽ വളർത്തമ്മമാരുണ്ടോ അത്ര കൂടുതലായിരിക്കും ഈ കുട്ടിയാന ജീവിക്കാനുള്ള സാധ്യതകൾ.

മനുഷ്യര്‍ കുഞ്ഞുങ്ങളെ എണ്ണതേച്ച് കുളിപ്പിക്കാറില്ലേ? അതു പോലെ കുട്ടിയാനയെ ദേഹത്ത് ചെളിതേച്ച് വെയിലത്തു നിര്‍ത്തുന്ന പതിവ് ആനകള്‍ക്കുണ്ട്. മറ്റാനകളോട് യുദ്ധം ചെയ്യാനും ചെടികള്‍ പിഴുത് അടിച്ച് മണ്ണു കളയാനും ആനക്കൂട്ടത്തിലെ ‘അമ്മമാര്‍’ കുട്ടിയാനയെ പഠിപ്പിക്കും. ആണ്‍ ആനക്കുട്ടികള്‍ വളര്‍ന്ന് 12-15 വയസ്സു കഴിഞ്ഞാല്‍ അമ്മ അതിനെ കൂട്ടത്തില്‍നിന്ന് ഓടിച്ചുവിടും. അല്ലെങ്കില്‍ അവ സ്വയം പിരിഞ്ഞു പോകും. ഇവിടെ നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും ആനകൾ എങ്ങനെയാണ് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതെന്ന്,ചിലപ്പോൾ ചിന്തിച്ചു പോകും ആനകളും മനുഷ്യനും ഒരു പക്ഷേ സമാസമം ആല്ലെ എന്നു പോലും.
…ഹാരിസ് നൂഹൂ…

Author: Haris Noohu