കൊട്ടാരക്കര ചന്ദ്രശേഖരൻ | ഭാഗം 2

ആറാട്ടു് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചന്ദ്രശേഖരനേയും അവന്റെ ഏറുകൊണ്ടു് കാലൊടിഞ്ഞ മനു‌ഷ്യനെയും തിരുമുൻപാകെ കൊണ്ടുചെല്ലുവാൻ കല്പനയുണ്ടാവുകയാൽ രാമശ്ശാർ ചന്ദ്രശേഖരനെയും, രാജഭാടന്മാർ ഓടിനടന്നു അന്വേ‌ഷിച്ചു കണ്ടുപിടിച്ചു കെട്ടിയെടുത്തു കാലൊടിഞ്ഞ ആ മനു‌ഷ്യനെയും തിരുമുമ്പാകെ കൊണ്ടുചെന്നു. അപ്പോൾ തിരുമനസ്സുകൊണ്ടു ആ മനു‌ഷ്യനോടു്, “ചന്ദ്രശേഖരൻ നിന്നെ എറിയാനെന്താണു് കാരണം? ഒരു കാരണവും കൂടാതെ ചന്ദ്രശേഖരൻ അങ്ങിനെ ചെയ്യുകയില്ല” എന്നു് കല്പിചു. അപ്പോൾ ആ മനു‌ഷ്യൻ “അടിയൻ അടിയന്റെ ചെറുപ്പത്തിൽ ഒരു കല്ലെടുത്തു് ചന്ദ്രശേഖരനെ ഒന്നെറിഞ്ഞു. അതു് അവന്റെ കാലിന്മേൽ കൊണ്ടു. അതിനു പകരമാണു് അവൻ അടിയന്റെ കാലൊടിച്ചതു്. ആ കല്ലുകൊണ്ട അവൻ അന്നു് തന്നെ എറിയാൻ ഭാവിച്ചു. അടിയൻ ഓടിക്കളഞ്ഞതുകൊണ്ടു് അപ്പോൾ അതു സാധിച്ചില്ല. അന്നു് മുതൽക്കു തന്നെ അവൻ ആ കല്ലു് അവന്റെ വായിലാക്കി സുക്ഷിച്ചു തുടങ്ങി. എന്നെങ്കിലുമവൻ പ്രതിക്രിയ ചെയ്യുമെന്നുള്ള വിചാരം അടിയന്റെ പഴമനസ്സിലുണ്ടായിരുന്നതിനാൽ അടിയൻ ഒളിച്ചുമാറിയേ വിടകൊണ്ടു നില്ക്കാറുള്ളൂ. ഏകദേശം നാല്പതു കൊലം മുമ്പാണു് അടിയൻ ചന്ദ്രശേഖരനെ എറിഞ്ഞതു്. അടിയനു് അന്നു് പത്തോ പന്ത്രണ്ടോ വയസ്സു് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അടിയനെ കണ്ടാൽ അറിയുകയില്ലായിരിക്കും എന്നു വിചാരിച്ചും എഴുന്നള്ളിപ്പു് കാണാനുള്ള മോഹം കൊണ്ടുമാണു് അടിയൻ ഇന്നലെ അവിടെ വിടകൊണ്ടു നിന്നിരുന്നതു് ചന്ദ്രശേഖരൻ ഒരിക്കൽ കണ്ടിട്ടുള്ളവരെ പിന്നെ എത്ര കൊല്ലം കഴിഞ്ഞിട്ടു് കണ്ടാലും അറിയുമെന്നും അവനെ ഉപദ്രവിച്ചാൽ എന്നെങ്കിലും അവനതിനു പകരം ചെയ്യാതിരിക്കില്ലെന്നും ഇന്നലെ ഏറുകൊണ്ടാപ്പോൾ അടിയനു മനസ്സിലായി”.

തിരുമനസ്സുകൊണ്ടു്
നീ ഏതു ദിക്കുകാരൻ?
കാലോടിഞ്ഞവൻ
അടിയന്റെ കുപ്പമാടം കലടയാണു്. അടിയൻ ഒരഗതിയാണു്. കൂലിവേല ചെയ്താണു് അടിയൻകാലം കഴിച്ചിരുന്നതു്. ഇനി അതിനും നിവൃത്തിയില്ല.
ഇതു് കേട്ടു തിരുമനസ്സുകൊണ്ടു് അവന്റെ ചികിത്സക്കു് വേണ്ടിവരുന്ന പണവും പിന്നിടു് അവന്റെ ജിവാവസാനം വരെ പ്രതിമാസം ഇരുപത്തഞ്ചു പണം വീതം സർക്കാരിൽനിന്നു് കൊടുത്തു കൊള്ളുവാൻ കല്പിച്ചു ചട്ടംകെട്ടീട്ടു അവനെ അവിടെനിന്നു എടുത്തു കൊണ്ടു് പൊയ്ക്കൊള്ളുവാൻ കല്പിച്ചു. അവനെ കൊണ്ടുപോയ്ക്കഴിഞ്ഞയുടനെ ചന്ദ്രശേഖരൻ തന്റെ വായിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്തു് തിരുമുമ്പിൽ വെച്ചിട്ടു് കാൽമടക്കി നമസ്കരിചു. തിരുമനസ്സുകൊണ്ടു് ആ കല്ലു് വെള്ളത്തിൽ കഴുകിച്ചു വൃത്തിയാക്കിച്ചു വരുത്തിയതിന്റെ ശേ‌ഷം തൃക്കൈയ്യിലെടുത്തു നോക്കി. ആ കല്ലിനു ക്രമത്തിലധികം ഭാരമുണ്ടായിരുന്നതിനാൽ അതിനകത്തു് എന്തോ സാധാനമുണ്ടെന്നും ആ കല്ലു് പൊട്ടിച്ചു നോക്കിയാൽകൊള്ളമന്നും തിരുമനസ്സിൽ തോന്നിട്ടു, “ചന്ദ്രശേഖരാ! ഈ കല്ലൊന്നു പൊട്ടിച്ചു നോക്കുന്നതിനു സമ്മതമുണ്ടോ?” എന്നു കല്പിച്ചു ചോദിച്ചു. സമ്മതം തന്നെ എന്നു ചന്ദ്രശേഖരൻ തലകുലുക്കി. ഉടനെ തിരുമനസ്സു കൊണ്ടു് ഒരു കൂടം വരുത്തി തിരുമുമ്പാകെ വെച്ചു് തന്നെ അടിച്ചുടപ്പിച്ചു. അപ്പോൾ അതിനകത്തു് ഏറ്റവും പ്രകാശത്തോടുകൂടിയ ഒരു ദിവ്യരത്നം കാണപ്പെട്ടു. അപ്പോൾ തിരുമനസ്സുകൊണ്ടും അവിടെയുണ്ടായിരുന്ന മറ്റാളുകളും അത്യന്തം വിസ്മയിച്ചു. തീക്കട്ടപോലെ പ്രകാശമുള്ള ആ രത്നം സന്തോ‌ഷസമേതം തൃക്കൈയ്യിലെടുത്തു് നോക്കീട്ടു “ചന്ദ്രശേഖരാ! ഈ രത്നം നാം എടുത്തുകൊള്ളുന്നതിനു നിനക്കു സമ്മതമുണ്ടോ?” എന്നു കല്പിച്ചു ചോദിച്ചു. ചന്ദ്രശേഖരൻ സന്തോ‌ഷത്തോടുകൂടി സമ്മതിച്ചു തലകുലുക്കി. പിന്നെ ചന്ദ്രശേഖരനു പതിവുള്ള പഴക്കുല മുതലായവയും മുഹമ്മദീയസ്ത്രീക്കുള്ള പണവും രാമശ്ശാർക്കു പതിവുള്ള സമ്മാനവും കല്പിച്ചു കൊടുത്തു അവരെ അയച്ചു.

കല്ലിനകത്തു നിന്നു് കിട്ടിയ ദിവ്യരത്നം തിരുമനസ്സുകൊണ്ടു് തങ്കം കൊണ്ടു് കെട്ടിച്ചു അവിടുന്നു വിശേ‌ഷദിവസങ്ങളിൽ ചാർത്താനുള്ള രത്നമാലയുടെ നടുനായകമാക്കി കോർത്തുവച്ചു. ആ മാല സ്വാതിതിരുനാൾ തിരുമനസ്സുകൊണ്ടു വിശേ‌ഷദിവസങ്ങളിലെല്ലാം പതിവായി എടുത്തു ചാർത്താറുണ്ടായിരുന്നു. ആ മാല ഇപ്പോഴും വലിയ കൊട്ടാരംവക ഭാണ്ഡാരത്തിലിരിക്കുന്നുണ്ടെന്നാണു് കേൾവി.

ചന്ദ്രശേഖരൻ ഒരു ദിവസം കാലത്തു പുഴയിൽപ്പോയി കുളിച്ചു രാമശ്ശാരുടെ വാസസ്ഥലത്തേക്കു മടങ്ങിപോയതു് ഒരു വലിയ ചൂണ്ടപ്പനയുടെ ചുവട്ടിൽകൂടിയായിരുന്നു. ആ പനയിൽനിന്നും പതിവായി മൂന്നു പറ കള്ളുവീതം കിട്ടുമായിരുന്നു. അതിനാൽ അതു് ചെത്തുന്ന ഈഴവൻ ഒരു പാത്രം പനയുടെ ചുവട്ടിൽകൊണ്ടു് വച്ചു് ഒരു പ്രാവശ്യം പനയുടെ മുകളിൽ കയറി പകുതി കള്ളു പാളയിലാക്കിക്കൊണ്ടു താഴെയിറങ്ങി അതു് പാത്രത്തിലൊഴിച്ചിട്ടു ശേ‌ഷം കൂടിയെടുക്കുന്നതിനു മുകളിൽ കയറിയ സമയത്താണു് ചന്ദ്രശേഖരൻ പനയുടെ ചുവട്ടിലെത്തിയതു്. ചന്ദ്രശേഖരനെ താഴെ കണ്ടിട്ടു് ഈഴവൻ മുകളിലിരുന്നുകൊണ്ടു്, “ചന്ദ്രശേഖരാ! നിനക്കു് കള്ളുവേണമെങ്കിൽ ആ പാത്രത്തിൽ ഇരിക്കുന്നതു് എടുത്തു കുടിക്കുന്നതിനു വിരോധമില്ല. കുറച്ചുകുടി വേണമെങ്കിൽ ഞാനിറങ്ങി വന്നാൽ തരികയും ചെയ്യാം. എന്റെ പാത്രം പൊട്ടിച്ചേക്കരുതു്” എന്നു പറഞ്ഞു. അതു് കേട്ടു ചന്ദ്രശേഖരൻ ആ പാത്രത്തിലുണ്ടായിരുന്ന കള്ളെടുത്തു് കുടിച്ചിട്ടു പാത്രത്തിനു കേടൊന്നും വരുത്താതെ താഴെ വച്ചിട്ടു് രാമശ്ശാരുടെ അടുക്കലേക്കു പോയി.

ചന്ദ്രശേഖരൻ കള്ളു കുടിച്ചതു് അന്നു് ഇദംപ്രഥമമായിട്ടായിരുന്നു. അതിനുമുമ്പു് ഒരിക്കലും അവൻ അതിന്റെ സ്വാദു നോക്കുകപോലും ചെയ്തിരുന്നില്ല. അന്നു് കുടിച്ചപ്പോൾ ഇതു് നല്ലതാണെന്നു തോന്നുകയാൽ അവൻ പിന്നെയും ചിലപ്പോൾ കുളികഴിഞ്ഞു പോകുമ്പോൾ അതിലെ ചെല്ലുകയും ചെല്ലുമ്പോളൊക്കെ ആ ഈഴവൻ ചന്ദ്രശേഖരനു കുറേശ്ശെ കള്ളു കൊടുക്കുകയും ചെയ്തിരുന്നു. മറ്റൊരാളുടെ മുതൽ വിലകൊടുക്കാതെ വാങ്ങിയനുഭവിക്കുന്നതു് ന്യായമാല്ലെന്നുള്ള വിചാരമുണ്ടായിരുന്നതിനാൽ ചന്ദ്രശേഖരൻ എല്ലാ ദിവസവും അതിലെ പോകുകയും കള്ളുവാങ്ങിക്കുടിക്കുകയും ചെയ്തിരുന്നില്ല. ചില ദിവസങ്ങളിൽ വാങ്ങിക്കുടിക്കുന്നതിനു പ്രതിഫലമായി ചന്ദ്രശേഖരൻ ആ ഈഴവനു് കള്ളു കുറുക്കി പാനിയാക്കുന്നതിനും മറ്റും ആവശ്യമുള്ള വിറകു മലമുകളിൽനിന്നു ശേഖരിച്ചു കൊണ്ടുചെന്നു കൊടുക്കുകയും ചെയ്തിരുന്നു.

അങ്ങിനെയിരുന്നപ്പോൾ കൊട്ടരക്കരതന്നെ ഒരു നായർഭവനത്തിൽ ഒരു സദ്യയുണ്ടായി. ആ ദേശത്തു് എവിടെയെങ്കിലും സദ്യയുണ്ടായാൽ രാമശ്ശാരെ ക്ഷണിക്കുകയും അയാൾ പോകുമ്പോൾ ചന്ദ്രശേഖരനെ കൂടെ കൊണ്ടുപോകുകയും പതിവായിരുന്നു. ആ പതിവുപോലെ ഇവിടെയും ക്ഷണിക്കുകയും ചന്ദ്രശേഖരനോടുകൂടി പോകുകയും ചെയ്തിരുന്നു. അങ്ങിനെ ചെന്നാൽ രാമശ്ശാരുണ്ണാനിരിക്കുമ്പോൾ സദ്യയുടെ ഉടമസ്ഥൻ ചന്ദ്രശേഖരനും ചോറും പായസ്സവും പഴക്കുലയും മറ്റും കൊടുക്കുക പതിവാണു്. എന്നാൽ ഇവിടെ അങ്ങിനെ ഉണ്ടായില്ല.

പ്രധാനന്മാരുടെ സദ്യയൊക്കെക്കഴിഞ്ഞു അവരെല്ലാവരും പിരിഞ്ഞുപോവുകയും സർവ്വാണിസദ്യ ആരംഭിക്കുകയും ചെയ്തിട്ടും ചന്ദ്രശേഖരനു് ആരും ഒന്നും കൊടുത്തില്ല. കൊടുക്കാനുള്ള ഭാവം പോലും അവിടെ കണ്ടുമില്ല. അതിനാൽ രാമശ്ശാർ ചന്ദ്രശേഖരനെ നിറുത്തിയിരുന്ന സ്ഥലത്തു ചെന്നു് “ഇനി നമുക്കു് പോകാം മകനേ” എന്നു പറഞ്ഞു യാത്രയായി. പിന്നാലെ ചന്ദ്രശേഖരനും ചെന്നു. പറമ്പിൽനിന്നിറങ്ങി പടിക്കൽ ചെന്നപ്പോൾ അവിടെ ഏറ്റവും വലിയതായ ഒരാഞ്ഞി(അയനി)ത്തടി കിടക്കുന്നതു് കണ്ടു. അതു് ആ വീട്ടുടമസ്ഥൻ പുരയുടെ ജീർണോദ്ധാരണം വകയ്ക്കായി വരുത്തിയിട്ടതായിരുന്നു. നാലു വലിയ ആനകൾ കൂടിപിടിപ്പിച്ചായിരുന്നു ആ തടി കൊണ്ടുവന്നിട്ടതു്. ചന്ദ്രശേഖരൻ വക്കപ്പഴുതിൽ തുമ്പിക്കൈ ചുറ്റിപ്പിടിച്ചു ആ തടി വലിച്ചുകൊണ്ടുപോയി. സർവ്വാണി സദ്യയിൽ ഉത്സാഹിച്ചു കൊണ്ടുനിന്ന വീട്ടുടമസ്ഥൻ തടി ചന്ദ്രശേഖരൻ കൊണ്ടുപോയതു് അപ്പോൾ അറിഞ്ഞില്ല. സദ്യസ്ഥലത്തുനിന്നു രാമശ്ശാരുടെ വീട്ടിലേക്കു മൂന്നു നാഴിക ദുരമുണ്ടായിരുന്നു. ഈ തടി വലിച്ചുകൊണ്ടു് ഒന്നുരണ്ടു നാഴിക പോയപ്പോഴേക്കും ചന്ദ്രശേഖരൻ വല്ലാതെ ക്ഷീണിച്ചു. സദ്യസ്ഥലത്തു ചോറും പായസ്സവും മറ്റും കിട്ടുമല്ലോ എന്നു വിചാരിച്ചു ചന്ദ്രശേഖരൻ അന്നു് കാലത്തു കുറച്ചു വെള്ളം കുടിച്ചതല്ലാതെ തീറ്റ ഒന്നും തിന്നിരുന്നില്ല. തടി സാമാന്യത്തിലധികം വലുതുമായിരുന്നുമല്ലോ. അതെല്ലാം കൊണ്ടുമാണു് ചന്ദ്രശേഖരൻ ക്രമത്തിലധികം ക്ഷീണിച്ചതു്. അങ്ങിനെ പ്രയാസപ്പെട്ടു് കുറചുകൂടി പോയപ്പോൾ അവിടെ വഴിയരികിൽത്തന്നെ ഒരു മദ്യശാലയുണ്ടായിരുന്നു. അതു് ചന്ദ്രശേഖരനു കള്ളു കൊടുക്കുന്ന ഈഴവന്റെതായിരുന്നു. അതിനാൽ ചന്ദ്രശേഖരൻ തടി വഴിയിലിട്ടിട്ടു മദ്യശാലയുടെ അടുക്കലേക്കു ചെന്നു. അപ്പോൾ ആ ഈഴവൻ ചന്ദ്രശേഖരൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നതായി കണ്ടിട്ടു് നല്ല കള്ളു ധാരാളമായി കൊടുത്തു. കള്ളുകുടി കഴിഞ്ഞപ്പോൾചന്ദ്രശേഖരനു ഉത്സാഹമായി.പിന്നെ തടി വലിച്ചു കൊണ്ടു് ക്ഷണത്തിൽനടന്നു രാമശ്ശാരുടെ വാസസ്ഥലത്തെത്തി തടി അവിടെ പടിക്കലിട്ടിട്ടു ചന്ദ്രശേഖരൻ അവന്റെ പതിവു സ്ഥലത്തു ചെന്നു നിന്നു. ഉടനെ രാമശ്ശാർ അവന്റെ പതിവുള്ള തീറ്റ സാമാനങ്ങലെല്ലാം കൊണ്ടു ചെന്നു കൊടുക്കുകയും ചെയ്തു.

സദ്യയുടെ തിടുക്കവും കോലാഹലവുമെല്ലാം കഴിഞ്ഞപ്പോളാണു് തറവാട്ടിൽ കാരണവർ തടി ചന്ദ്രശേഖരൻ കൊണ്ടുപോയി എന്നറിഞ്ഞതു്. അപ്പോൾ ആ മനു‌ഷ്യനു് തടി പോയതിനെ കുറിച്ചുള്ള മനസ്താപവും ചന്ദ്രശേഖരനു് ഒന്നും കൊടുക്കനിടയാകാത്തതിനെക്കുറിച്ചുളള പശ്ചാത്താപവും സാമാന്യത്തിലധികമുണ്ടായി. അപ്പോഴേക്കും നേരം വൈകിപ്പോയതു കൊണ്ടു് പിന്നെ ഒന്നും ചെയ്യാൻ തരമില്ലായിരുന്നു.. അതിനാൽ ആ മനു‌ഷ്യൻ വി‌ഷമിച്ചുകൊണ്ടുതന്നെ അന്നത്തെ രാത്രി ഒരുവിധം കഴിച്ചുകൂട്ടി. പിറ്റേ ദിവസം കാലത്തെ അഞ്ചു പറ നെല്ലളന്നു ഒരു പാത്രത്തിലാക്കിക്കെട്ടി ഒരു ഭൃത്യനെ ഏല്പിച്ചിട്ടു്, “നീയിതു കൊണ്ടുചെന്നു ചന്ദ്രശേഖരന്റെ മുമ്പിൽവെച്ചിട്ടു്, ഇന്നലെ ഇവിടെ സദ്യശ്രമം മുതലായ കാര്യാന്തരവ്യഗ്രത നിമിത്തം ചന്ദ്രശേഖരനെ വേണ്ടതുപോലെ സല്ക്കരിച്ചയക്കാൻ സാധിക്കാത്തതിൽ വളരെ മനസ്താപമുണ്ടു്. ആ തെറ്റിന്റെ പ്രായശ്ചിത്തമായി അഞ്ചു പറ നെല്ലു് കൊടുത്തയക്കുന്നു. ഇതു് സദയം സ്വീകരിക്കുകയും എന്റെ തെറ്റിനെ ക്ഷമിക്കുകയും എന്റെ തടി ഇന്നുതന്നെ ഇവിടെ എത്തിച്ചു തരികയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. തടിയും കൊണ്ടു് ഇവിടെ വരുമ്പോൾ വേണ്ടതുപോലെ എല്ലാം ചെയ്തുകൊള്ളാം എന്നു നടുവിലെ വീട്ടിലെ മാധവൻപിള്ള പറഞ്ഞയച്ചിരിക്കുന്നു എന്നു പറയണം” എന്നു പറഞ്ഞു. ആ ഭൃത്യൻ അപ്രകാരം ചെയ്തു.

ഉടനെ ചന്ദ്രശേഖരൻ ആ നെൽച്ചുമടെടുത്തു് കൊണ്ടുപോയി അവനു കള്ളു കൊടുക്കാറുള്ള ഈഴവനു് കൊടുത്തിട്ടു തടിയും കൊണ്ടു് യാത്രയായി. പിന്നാലെ രാമശ്ശാരും പോയി. ചന്ദ്രശേഖരൻ തടി നടുവിലെ വീട്ടിലെ പടിക്കൽ മുമ്പു് കിടന്നിരുന്ന സ്ഥലത്തു കൊണ്ടുചെന്നിട്ടു. അപ്പോഴേക്കും ആ വീട്ടിലെ കാരണവർ (മാധവൻപിള്ള) പടിക്കൽചെന്നു അകത്തേക്കു് വിളിക്കുകയാൽ രാമശ്ശാർ ചന്ദ്രശേഖരനെയും കൊണ്ടു് പടിക്കകത്തു് മുറ്റത്തു ചെന്നു. ഉടനെ മാധവൻപിള്ള ചന്ദ്രശേഖരനു പഴക്കുല, പായസം, നാളികേരം, കരിമ്പു് മുതലായവയും രാമശ്ശാർക്കു് യഥായോഗ്യം ഭക്ഷണവും മുണ്ടും നേര്യതും കൊടുക്കുകയും മുഹമ്മദീയസ്ത്രീക്കു് കൊടുക്കുന്നതിനു പത്തു പണം രാമശ്ശാരെ തന്നെ ഏല്പിക്കുകയും ചെയ്തു സന്തോ‌ഷിപ്പിച്ചു പറഞ്ഞയച്ചു.

രാമശ്ശാർ ചന്ദ്രശേഖരനെ തീറ്റിക്കു മിക്ക ദിവസവും കാട്ടിലേക്കു് പറഞ്ഞയക്കുകയും അവൻ പോയി തിന്നു വയർനിറച്ചു നേരം വൈകുമ്പോൾ മടങ്ങി രാമശ്ശാരുടെ വീട്ടിലെത്തി അവന്റെ സ്ഥാനത്തു ചെന്നു കിടക്കുകയും പതിവായിരുന്നു. ആ പതിവിൻപ്രകാരം ഒരു ദിവസം കാട്ടിലേക്കു് പറഞ്ഞയച്ച ചന്ദ്രശേഖരൻ അന്നു് രാത്രിയായിട്ടും തിരിച്ചു വരായ്കയാൽ അയാൾ ഏറ്റവും വി‌ഷണ്ണനായിത്തിർന്നു. വി‌ഷാദം കൊണ്ടു് അയാൾ അന്നു് അത്താഴമുണ്ടില്ലെന്നല്ല, രാത്രിയിൽ കിടന്നിട്ടു് ഉറക്കവും വന്നില്ല. പിറ്റേ ദിവസം അതിരാവിലെ രാമശ്ശാർ കാട്ടിൽചെന്നു ചന്ദ്രശേഖരൻ സഞ്ചരിക്കാറുള്ള സ്ഥലങ്ങളിലെല്ലാം നോക്കി. എങ്ങും ചന്ദ്രശേഖരനെ കണ്ടില്ല. അപ്പോൾ രാമശ്ശാർ വി‌ഷാദവിഹ്വലൻ മാത്രമല്ല, ഭയപരവശനുമായിത്തീർന്നു. രാമശ്ശാർ ചന്ദ്രശേഖരനെ സ്വന്തമെന്നപോലെയാണു് രക്ഷിച്ചു നടന്നിരുന്നതെങ്കിലും ആ ആന സർക്കാർവകയായിരുന്നല്ലോ. ആ ആനയെ കാണ്മാനില്ലെന്നറിഞ്ഞാൽ ഗവണ്മെന്റു് വെറുതെ വിടുമോ? ആകപ്പാടെ രാമശ്ശാർ വലിയ പരുങ്ങലിലായിത്തീർന്നു. അയാൾ ഊണും ഉറക്കവും ഇല്ലാതെ പല സ്ഥലങ്ങളിൽ അന്വേ‌ഷിച്ചു നടന്നു. ഒരു ഫലവുമുണ്ടായില്ല, അങ്ങനെ പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ചന്ദ്രശേഖരനെ കാണാനില്ലെന്നുള്ള വിവരം ഗവണ്മെന്റിനു് അറിവു കിട്ടി. ഉടനെ രാമശ്ശാരെ പിടിച്ചു ചോദ്യം ചെയ്യുന്നതിനു് ഉത്തരവു് വരികയാൽ സർക്കാരാളുകൾ രാമശ്ശാരെ അന്വേ‌ഷിച്ചു തുടങ്ങി. ആ വിവരമറിഞ്ഞു രാമശ്ശാർ എവിടെയോ പോയി ഒളിച്ചു. സർക്കാരാളുകൾ പല വിധത്തിൽ അന്വേ‌ഷണം നടത്തിയിട്ടും ചന്ദ്രശേഖരനെയും രാമശ്ശാരെയും കണ്ടു കിട്ടിയില്ല. ചന്ദ്രശേഖരനും രാമശ്ശാരും നാടുവിട്ടുപോയതാണെന്നു ഒടുക്കം എല്ലാവരും തീർച്ചപ്പെടുത്തി. സർക്കാരിന്റെ അന്വേ‌ഷണവും ഒരുവിധം ശമിച്ചു. അങ്ങിനെ രണ്ടു് മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ചന്ദ്രശേഖരൻ ഒരു വലിയ പിടിയാനയോടുകൂടി കൊട്ടാരക്കര വന്നു ചേർന്നു. ആ പിടിയാന ഒരു കാട്ടാനയായിരുന്നു. മനു‌ഷ്യരെക്കണ്ടപ്പോൾ അതു് വിരണ്ടു് ഓടാൻ ഭാവിച്ചു. എങ്കിലും ചന്ദ്രശേഖരൻ അതിനെ വിട്ടയച്ചില്ല. ചന്ദ്രശേഖരൻ ഒരു കാട്ടാനയെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നു എന്നു കേട്ടുകേട്ടു് അസംഖ്യമാളുകൾ അവിടെക്കൂടി. ആ കൂട്ടത്തിൽ രാമശ്ശാരും അവിടെ വന്നുചേർന്നു. ചന്ദ്രശേഖരന്റെ സഹായത്തോടുകൂടി രാമശ്ശാർ പത്തുപതിനഞ്ചു ദിവസംകൊണ്ടു് ആ പിടിയാനയെപ്പഴക്കി സ്വാധീനപ്പെടുത്തി. കൊച്ചുകുഞ്ഞു മരിച്ചതിന്റെശേ‌ഷം അയാൾക്കു പകരം രാമശ്ശാരുടെ സഹായത്തിനായി കേശവൻ എന്ന ഒരാളെയാണു് നിയമിച്ചിരുന്നതു്. ഈ പിടിയാനയെ പഴക്കി സ്വാധീനിച്ചതിന്റെ ശേ‌ഷം രാമശ്ശാരുടെ ശുപാർശപ്രകാരം ആ പിടിയാനയുടെ ആനക്കാരനായി കേശവനെ നിയമിച്ചു. ആ പിടിയാനയ്ക്കു കല്പനപ്രകാരം “ഭവാനി” എന്നു പേരിട്ടു. ചന്ദ്രശേഖരനും ഭവാനിയും കാലക്രമേണ പരസ്പരം വലിയ സ്നേഹമായിത്തീർന്നു. ഭവാനിയെക്കാണാതെ ചന്ദ്രശേഖരനും ചന്ദ്രശേഖരനെക്കാണാതെ ഭവാനിയും മാത്രനേരം പോലും നിൽക്കാതെയായി. രണ്ടാനകളും നിൽപും കിടപ്പും തീറ്റയും കുളിയുമെല്ലാം ഒരുമിച്ചുതന്നെ. എഴുന്നള്ളിപ്പിനും മറ്റും ആ രണ്ടാനകളെയും ഒരുമിച്ചല്ലാതെ എങ്ങും കൊണ്ടുപോയിരുന്നില്ല. കൊണ്ടുപോവാൻ സാധിക്കുകയുമില്ലായിരുന്നു. ആ ആനകൾ ഭാര്യഭർത്താക്കന്മാരുടെ നിലയിലാണു് വർത്തിച്ചിരുന്നതു്.

ഇങ്ങിനെയിരുന്ന കാലത്തു ഒരാണ്ടിൽ അരിപ്പാട്ടുത്സവത്തിൽ എഴുന്നള്ളിപ്പിനു ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ടുപോയിരുന്നു. ഈ ആനകളെ ഏഴാമുത്സവദിവസം കാലത്തെ കൊണ്ടുചെല്ലണമെന്നാണു് ആവശ്യപ്പെട്ടിരുന്നതു്. എങ്കിലും ചില അസകൗര്യങ്ങൾ നിമിത്തം ഒമ്പതാമുത്സവദിവസം രാത്രി ഏകദേശം പത്തുമണിയായപ്പോഴാണു് ആനകളെയും കൊണ്ടു് രാമശ്ശാരും കേശവനും അവിടെ എത്തിയതു്. അപ്പോഴേക്കും അവിടെ എഴുന്നള്ളത്തു് ആരംഭിച്ചിരുന്നു. അക്കാലത്തു് അരിപ്പാട്ടു ദേവസ്വത്തിൽത്തന്നെ വലിയ വേലായുധൻ എന്നു പേരായിട്ടു ഒരു നല്ല കൊമ്പനാനയുണ്ടായിരുന്നു. അതിനാൽ ആ ആനയുടെ പുറത്തായിരുന്നു അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചിരുന്നതു്. ഉപദേവന്മാരെയൊക്കെ മറ്റാനകളുടെ പുറത്തും എഴുന്നള്ളിച്ചിരുന്നു. അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചു കിഴക്കെ ആനക്കൊട്ടിലിൽ നിറുത്തി കഴിയുമ്പോൾ കിഴക്കുനിന്നു ഒരു ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ടു് ഒരു പുറപ്പാടു പതിവുണ്ടു്. ആ പുറപ്പാടും വളരെ കേമവും പ്രധാനവുമായിട്ടുള്ളതുമാണു്. ആ എഴുന്നള്ളത്തു് ആരംഭിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോളാണു് ചന്ദ്രശേഖരനും ഭവാനിയും അവിടെ എത്തിയതു്. ഉടനെ കാര്യക്കാർ (അക്കാലത്തു് തഹശീൽദാരെ കാര്യക്കാർ എന്നാണു പറഞ്ഞിരുന്നതു്) ഈ ആനകൾ ചെന്നിരിക്കുന്ന വിവരം അറിഞ്ഞു അവിടെ ചെന്നു ആ ആനകൾക്കും തലയിൽക്കെട്ടു കെട്ടിക്കുകയും ഭഗവതിയുടെ എഴുന്നള്ളത്തു ചന്ദ്രശേഖരന്റെ പുറത്തേക്കു് മാറ്റിക്കുകയും ഭവാനിയെ അകമ്പടിയാക്കുകയും ചെയ്തു. അങ്ങിനെ ഭഗവതിയുടെ എഴുന്നള്ളത്തു കുറച്ചുകൂടി പടിഞ്ഞാട്ടു ചെന്നപ്പോൾ ചന്ദ്രശേഖരനും വലിയ വേലായുധനും പരസ്പരം കാണാറായി. ഉടനെ ചന്ദ്രശേഖരൻ ഒരു വലിയ ശബ്ദം പുറപ്പെടുവിച്ചു. അതുകേട്ടു വലിയ വേലായുധനും അതുപോലെ തന്നെ ഒരു ശബ്ദം പുറപ്പെടുവിച്ചു. പിന്നെ വലിയ വേലായുധൻ കിഴക്കോട്ടും ചന്ദ്രശേഖരൻ പടിഞ്ഞാട്ടും അതിവേഗത്തിൽ നടന്നു തുടങ്ങി. അപ്പോൾ ആനകൾ രണ്ടും പിണങ്ങിയെന്നും ഇവർ തമ്മിൽ വലിയ യുദ്ധമുണ്ടാകുമെന്നും അഥവാ ആനകൾ രണ്ടും ഓടിത്തുടങ്ങിയേക്കുമെന്നും മറ്റും വിചാരിച്ചു മരണഭയത്തോടുകുടി വാദ്യക്കാരും തീവെട്ടിക്കാരും കാഴ്ചക്കാരുമെല്ലാം നാലുപുറത്തേക്കും ഓടി. ആ സമയം അവിടെയുണ്ടായ ലഹളയും ബഹളവും ഒട്ടും ചില്ലറയല്ലായിരുന്നു. ആ വലിയ ആനകൾ രണ്ടും പിണങ്ങി ആൾക്കൂട്ടത്തിൽ ഓട്ടം തുടങ്ങിയാൽ എന്തെല്ലാം അനർത്ഥങ്ങളാണു് വന്നുകൂടിയേക്കവുന്നതു്? പലർക്കും അംഗഭംഗങ്ങളും ചിലർക്കു് മരണം തന്നെയും വന്നേക്കാമല്ലോ. അതിനാൽ ജനങ്ങൾ ഭയപ്പെട്ടോടിയതും ബഹളമുണ്ടാക്കിയതും ഒട്ടും അത്ഭുതമല്ല. പക്ഷേ ഇവിടെ ആനകൾ പിണങ്ങുകയും ഓടുകയും യുദ്ധം ചെയ്യുകയുമൊന്നും ഉണ്ടായില്ല. ആ ആനകൾ രണ്ടും അടുത്തു് കൂടിയപ്പോൾ വലിയ സ്നേഹത്തോടുകൂടി തുമ്പിക്കൈകൾനീട്ടി പരസ്പരം പിടിച്ചു സന്തോ‌ഷസൂചകമായി ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചതിന്റെ ശേ‌ഷം തിരിച്ചുപോയി. പൂർവ്വസ്ഥിതിയിൽ അവരവരുടെ സ്ഥാനത്തു് ചെന്നു നിൽക്കുക മാത്രമേ ഉണ്ടായുള്ളൂ. ആനകൾ പിണങ്ങുകയല്ലെന്നറിഞ്ഞപ്പോൾ വാദ്യക്കാരും തീവെട്ടിക്കാരും മറ്റും തിരിച്ചുവരികയും എഴുന്നള്ളിപ്പു് ഭംഗിയായി കഴിഞ്ഞു കൂടുകയും ചെയ്തു.

എഴുന്നള്ളിപ്പു് കഴിഞ്ഞു ചന്ദ്രശേഖരനേയും ഭവാനിയേയും വലിയ വേലായുധനേയും കൊണ്ടുപോയി തളച്ചു തീറ്റ കൊടുത്തതു് ഒരുസ്ഥലത്തു് തന്നെയായിരുന്നു. എങ്കിലും ചന്ദ്രശേഖരനേയും ഭവാനിയേയും ഒരു മരത്തിന്മേലും വലിയ വേലായുധനെ മറ്റൊരു മരത്തിന്മേലും ആണു് തളച്ചതു്. പിറ്റേ ദിവസം കാലത്തു് ആ മൂന്നു ആനകളെയും ഒരുമിച്ചു കുളിപ്പിച്ചു കിഴക്കേ നടയിൽകൊണ്ടുവന്നു. ഉടനെ ചന്ദ്രശേഖരൻ കിഴക്കോട്ടു നടന്നു തുടങ്ങി. ചന്ദ്രശേഖരന്റെ പിന്നാലെ ഭവാനിയും അവളുടെ പിന്നാലെ വലിയ വേലായുധാനും നടന്നു. ചന്ദ്രശേഖരന്റെ പുറത്തു് രാമശ്ശാരും ഭവാനിയുടെ പുറത്തു് കേശവനും വലിയ വേലായുധന്റെ പുറത്തു് ആ ആനയുടെ ആനക്കാരനുമുണ്ടായിരുന്നു. അരിപ്പാട്ടു് ‘ആനപ്പേരി’ വീട്ടുകാർ ആനപ്പാവിൽ പ്രസിദ്ധരും വിദഗ്ദ്ധന്മാരും പാരമ്പര്യക്കരുമായിരുന്നു. ആ വീട്ടിലെ ഒരാൾതന്നെയായിരുന്നു വലിയ വേലായുധന്റെ പുറത്തിരുന്നിരുന്നതു്. ചന്ദ്രശേഖരൻ എന്തെങ്കിലും ഉദ്ദേശത്തോടുകൂടിയല്ലതെ ഇങ്ങിനെ പോവുകയില്ലെന്നും അവൻ ഒരു സ്ഥലത്തേക്കു് പോകാനായി നിശ്ചയിചു പുറപ്പെട്ടാൽ പിന്നെ തടുത്താൽ നിൽക്കുകയില്ലെന്നും കാരണം കൂടാതെ ആരെയും ഉപദ്രവിക്കുകയില്ലെന്നും നല്ല നിശ്ചയമുണ്ടായിരുന്നതിനാൽ രാമശ്ശാർചന്ദ്രശേഖരനെ നിരോധിച്ചില്ല. ചന്ദ്രശേഖരൻ പോയാൽ പിന്നെ ഭവാനി നിൽക്കുകയില്ലെന്നുള്ള കാര്യം തീർച്ചയാണല്ലോ. വലിയ വേലായുധന്റെ സ്വഭാവവും ഏകദേശം ചന്ദ്രശേഖരന്റെ സ്വഭാവം പോലെ തന്നെയായിരുന്നതിനാൽ അവന്റെ നിയന്താവു് അവനെയും തടുത്തില്ല. അതിനാൽ ചന്ദ്രശേഖരൻ മുമ്പിലും ഭവാനിയും വലിയ വേലായുധനും പിന്നാലെയുമായി നടന്നു രണ്ടുരണ്ടര നാഴിക കിഴക്കു തെക്കു പള്ളിപ്പാടു് എന്ന ദേശത്തുള്ള ‘നാടാലയ്ക്കൽ’ (നാടകശാലയ്ക്കൽ) എന്ന വീട്ടിൽ എത്തി. അതു് കുഞ്ചുകുട്ടിപിള്ള സർവാധികാര്യക്കാരുടെ ഭാര്യാഗ്രഹമായിരുന്നു. സർവാധികാര്യക്കാരദ്ദേഹം വളരെ മുമ്പേ മരിച്ചുപോയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മുന്നു പുത്രന്മാരും അപ്പോഴും ആ ഗൃഹത്തിലുണ്ടായിരുന്നു. പുത്രന്മാരിൽ മൂത്തയാളുടെ പേർ രാമൻ എന്നായിരുന്നു. ആ മനു‌ഷ്യനു വൈദ്യവി‌ഷയത്തിൽ നല്ലപോലെ നൈപുണ്യവും കൈപ്പുണ്യവുമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ എലാവരും ‘കൊചുരാമൻവൈദ്യൻ’ എന്നാണു് പറഞ്ഞിരുന്നതു്. ആ ഗൃഹത്തിന്റെ സമീപത്തുതന്നെ സർവാധികാര്യക്കാരദ്ദേഹത്തിന്റെ ഒരു പ്രതിമ പ്രതി‌ഷ്ഠിച്ചിട്ടുണ്ടായിരുന്നു. ആനകൾ അവിടെ ചെന്നയുടനെ ചന്ദ്രശേഖരൻ ആ പ്രതിമയുടെ മുമ്പിൽ ചെന്നു മുട്ടുകുത്തി നമസ്കരിച്ചു. അതുകണ്ടു് ഭവാനിയും വലിയ വേലായുധനും അപ്രകാരം ചെയ്തു. അതുകഴിഞ്ഞിട്ടു് മുന്നാനകളും ഗൃഹത്തിന്റെ കിഴക്കുവശത്തു മുറ്റത്തു നിരന്നു നിന്നു.

തലേ ദിവസം രാത്രിയിൽ ആ ഗൃഹത്തിൽ സ്വല്പമൊരു വിശേ‌ഷമുണ്ടായി. അതുകൂടി ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതെന്തെന്നാൽ സർവാധികാര്യക്കാരുടെ ഭാര്യ ഒരു സ്വപ്നം കണ്ടു എന്നുള്ളതാണു്. സർവാധികാര്യക്കാരദ്ദേഹം ആ സ്ത്രീയുടെ അടുക്കൽച്ചെന്നു് “എന്നെ വന്ദിക്കുന്നതിന്നായി നാളെ കാലത്തു മുന്നാനകൾ ഇവിടെ വരും. ഒന്നു് നമ്മുടെ ചന്ദ്രശേഖരൻ തന്നെ. പിന്നെ ഒന്നു് പിടിയും. മറ്റൊന്നു് അരിപ്പാട്ടുപതിവായിട്ടുള്ള എഴുന്നള്ളത്തിന്നു നിർത്തിയിരിക്കുന്ന വലിയ വേലായുധനുമായിരിക്കും. ഒരു പാത്രത്തിൽ മുപ്പത്താറേകാലിടങ്ങഴിയും വേറെ രണ്ടുപാത്രങ്ങളിൽ ഇരുപത്തിനാലേകാലിടങ്ങഴി വീതവും അരിയിട്ടു് അതിനുവേണ്ടുന്ന ശർക്കരയും നാളികേരവും നെയ്യും ചേർത്തു് പായസം വച്ചു് അതും മൂന്നു പാത്രങ്ങളിൽ പ്രത്യേകം പ്രത്യേകം പാനകം (ശർക്കര) കലക്കി അതും ആനകൾക്കു കൊടുക്കണം. മുപ്പത്താറേകാലിടങ്ങഴി അരികൊണ്ടുള്ള പായസം ചന്ദ്രശേഖരനുള്ളതാണെനെന്നറിയാമല്ലോ. ഈ ആനകളെ കാണാനും മറ്റുമായി വിശേ‌ഷാൽ വന്നുകൂടുന്നവർക്കു് ചതുർവിഭവങ്ങളോടുകൂടി ഭക്ഷണം കൊടുക്കുകയും വേണം” എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. വെറുതെ ഇങ്ങിനെ ഒരു സ്വപ്നം കാണുകയില്ലെന്നും ഇതു സർവാധികാര്യക്കാരദ്ദേഹം പറഞ്ഞതു് തന്നെയാണെന്നും വിശ്വസിച്ചു് ആ വീട്ടുകാർ ഇപ്രകാരം എല്ലാം തയ്യാറാക്കി വച്ചു.

സർവാധികാര്യക്കാരദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രൻ ചിലപ്പോൾ അച്ഛന്റെ അധിവാസമുണ്ടായി തുള്ളുകയും ആവശ്യമുള്ള കാര്യങ്ങൾ പറയുകയും ചെയ്യാറുണ്ടായിരുന്നു. അന്നു് അവിടെ ആനകൾക്കുള്ള പായസവും വിശേ‌ഷാൽ വരുന്നവർക്കുള്ള സദ്യയുടെ വിഭവങ്ങളുമെല്ലാം കാലമായിക്കഴിഞ്ഞപ്പോൾ ആ മനു‌ഷ്യനു കലികൊണ്ടുപോയി കുളിച്ചു വന്നു. അപ്പോഴേക്കും അവിടെ പതിവുപോലെ ഭസ്മം, ചന്ദനം, കട്ടിമുണ്ടു്, കവണിമുണ്ടു് മുതലായവയെല്ലാം തയ്യാറാക്കിവെച്ചിരുന്നു. കുളിച്ചു തുള്ളിക്കൊണ്ടു വന്ന മനു‌ഷ്യൻ ഭസ്മവും ചന്ദനവും ധരിച്ചു കട്ടിയും കവണിയുമുടുത്തു് ഒരു കസേരയിൽ കാലിന്മേൽക്കാൽ കയറ്റി മുറയ്ക്കിരുന്നു. അപ്പോൾ ഒരാൾ വിശറിയെടുത്തു് പുറകിൽനിന്നു വീശിത്തുടങ്ങി. ഉടനെ ഒരാൾ വെറ്റില നൂറുതേച്ചു കൊടുത്തുതുടങ്ങി. മറ്റൊരാൾ അടയ്ക്ക നുറുക്കി കൊടുത്തുതുടങ്ങി. വേറെ ഒരാൾ പുകയില മുറിച്ചു കൊടുത്തു. തുള്ളിക്കൊണ്ടിരുന്ന മനു‌ഷ്യൻ അതൊക്കെ വാങ്ങി മുറയ്ക്കു് മുറുക്കുതുടങ്ങി. അപ്പോഴേക്കും അവിടെ ഒരു വലിയ കോളാമ്പി ഒരാൾ കൊണ്ടുചെന്നു വച്ചു. അധിവാസം കൊണ്ടിരുന്നയാൾ കൂടെക്കൂടെ തുപ്പുകയും പിന്നെയും മുറുക്കുകയും മുറയ്ക്കു് ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ആ മനു‌ഷ്യനെ കണ്ടാൽ സാക്ഷാൽ കുഞ്ചിക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ തന്നെയാണെന്നു തോന്നുമായിരുന്നു. അപ്പോഴേക്കും സ്ഥലം കാര്യക്കാർ (കാർത്തികപ്പള്ളി തഹസീദാർ) മുതലായി അനേകമാളുകൾ അവിടെ ചെന്നുകൂടി. ആകപ്പാടെ ഇതെലാം കണ്ടു ചന്ദ്രശേഖരൻ കണ്ണീരൊലിപ്പിചു കൊണ്ടു് ഉറക്കെക്കരഞ്ഞു തുടങ്ങി. അതു കണ്ടു ഭവാനിയും വലിയ വേലായുധനും കരഞ്ഞു തുടങ്ങി. അപ്പോൾ ആ തുള്ളിക്കൊണ്ടിരുന്ന മനു‌ഷ്യൻ “എന്റെ കുട്ടികൾ ഒട്ടും വ്യസനിക്കേണ്ടാ, നിങ്ങളെ കാണാനാണലോ ഞാൻ വന്നിരിക്കുന്നതു് എന്റെ കുട്ടികൾ അടുത്തു് വരുവിൻ” എന്നു് പറഞ്ഞു. ഉടനെ ചന്ദ്രശേഖരൻ വിനയത്തോടുകൂടി അടുത്തുചെന്നു് ആ മനു‌ഷ്യന്റെ മുമ്പിൽ മുട്ടുകുത്തി നമസ്കരിച്ചു. പിന്നാലെ ഭവാനിയും വലിയ വേലായുധനും ചെന്നു അപ്രകാരം ചെയ്തു. ആ മനു‌ഷ്യൻ വാത്സല്യപൂർവ്വം മുന്നാനകളുടെയും തുമ്പിക്കൈയിൽതൊട്ടു തലോടീട്ടു ചന്ദ്രശേഖരനോടു്, “ചന്ദ്രശേഖരാ! നീയിവിടെ വന്നസ്ഥിതിക്കു് എന്തെങ്കിലും ഇവിടെ കൊടുക്കാതെ പോകുന്നതു് ശരിയല്ല. അതിനാൽ “ഇതാ ഇവിടെ” എന്നു പറഞ്ഞു ഒരു സ്ഥലം ചുണ്ടിക്കാണിച്ചു കൊടുത്തു. ചന്ദ്രശേഖരൻ ആ സ്ഥലത്തു ചെന്നു കുനിഞ്ഞു കൊമ്പുകൊണ്ടു് കുത്തി മണ്ണിളക്കി മറിച്ചു. അപ്പോൾ മണ്ണോടുകൂടി ഒരു പിച്ചളചെല്ലം ഇളകിവന്നു. ചന്ദ്രശേഖരൻ ആ ചെല്ലമെടുത്തു് തുള്ളിക്കൊണ്ടിരുന്ന മനു‌ഷ്യന്റെ കൈയ്യിൽ കൊടുത്തു. ആ മനു‌ഷ്യൻ ആ ചെല്ലം തുറന്നു അതിലുണ്ടായിരുന്ന ചെറിയ താളിയോലഗ്രന്ഥമെടുത്തു കൊച്ചുരാമൻവൈദ്യന്റെ കൈയ്യിൽ കൊടുത്തിട്ടു്, “നിനക്കു പുരു‌ഷപ്രായമാകുന്നതിനു മുമ്പു് ഞാൻ ഭൂലോകവാസം വെടിഞ്ഞു പോയതിനാൽ ഇതു നിന്റെ കൈയ്യിൽ തരുന്നതിനു എനിക്കു തരമായില്ല. ഞാൻ നിന്റെ അമ്മയുടെ കൈയ്യിൽ നിനക്കു തരാനായി ഏൽപ്പിച്ചിരുന്ന ഗ്രന്ഥങ്ങളെല്ലാം നിനക്കു കിട്ടീട്ടുണ്ടല്ലോ. അവ നിമിത്തമാണല്ലോ നീയീ സ്ഥിതിയിലായതും കാലക്ഷേപം ചെയ്തു പോരുന്നതും. അവകൊണ്ടു് പോരാത്തതെല്ലാം ഇതിലുണ്ടു്. ഇതിൽ പറയപ്പെട്ടിരിക്കുന്നതെല്ലാം കഠിനക്രിയകളാണു്. അവയിലൊന്നും സാധാരണയായി ചെയ്തുപോകരുതു്. വേറെ നിവൃത്തിയില്ലാതെയും അത്യാവശ്യമായും വന്നാൽ നല്ലപോലെ ആലോചിച്ചു മാത്രമേ ഇതിലുള്ളതോരോന്നും ചെയ്യാവൂ. ഈ ഗ്രന്ഥം എനിക്കു് എന്റെ ഗുരുനാഥനായ തേവലശ്ശേരി നമ്പിയദ്ദേഹം തന്നതാണു്. ഇതു് കൈമോശം വരാതെ നല്ലപോലെ സുക്ഷിചു കൊള്ളണം” എന്നു പറഞ്ഞിട്ടു് ആനകളെ മുറയ്ക്കു് നിറുത്തുവാൻ ആജ്ഞാപിച്ചു. ചന്ദ്രശേഖരനെ നടുക്കും ഭവാനിയെ അവന്റെ ഇടത്തുവശത്തും വലിയവേലായുധനെ വലത്തുവശത്തും നിർത്തി യഥാക്രമം അവയ്ക്കുള്ള പായസവും ധാരാളമായി പാനകവും കൊടുപ്പിക്കുകയും വന്നിരിക്കുന്നവർക്കൊക്കെ യഥായോഗ്യം ഭംഗിയായി ഭക്ഷണം കൊടുക്കുന്നതിനുചട്ടം കെട്ടുകയും ചെയ്തതിന്റെ ശേ‌ഷം ആ മനു‌ഷ്യൻ കൊച്ചുരാമൻവൈദ്യനോടു വീണ്ടും “ഈ ചന്ദ്രശേഖരനും വലിയവേലായുധനും ഒരു മലയിൽത്തന്നെ ജനിച്ചു ഒരുമിച്ചു കളിച്ചു നടന്നു വളർന്നവരാണു്. വലിയ വേലായുധൻ കുഴിയിൽ വീണു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോളാണു് ചന്ദ്രശേഖരൻ കുഴിയിൽവീണതു്. വലിയ വേലായുധൻ വീണ കുഴി തിരുവിതാംകുറിൽ തന്നെയായിരുന്നു. ചന്ദ്രശേഖരൻ വീണ കുഴി മുക്കാൽഭാഗം തിരുവിതാംകൂറിലും കാൽഭാഗം കൊച്ചിരാജ്യത്തുമായിരുന്നു. അതിനാൽ ഇവനെ കൊച്ചീ സർക്കാർ ആളുകൾ കുഴിയിൽനിന്നും കയറ്റിക്കൊണ്ടുപോയി കൈവശപ്പെടുത്തി. പിന്നെ മഹാരാജാവുതിരുമാനസ്സിലെ കല്പനപ്രകാരം ഇവനെ അവിടെ നിന്നു ഉപായത്തിൽകൊണ്ടു പോന്നതു ഞാനാണു്. ഇവരുടെ ബാല്യകഥകൾ ഒന്നും ഇപ്പോഴും ഇവൻ മറന്നിട്ടില്ല. അതിനാലാണു് അവർ കണ്ടപ്പോൾ പരസ്പരം അറിഞ്ഞതും ഇപ്പോഴും സ്നേഹിതരായി വർത്തിക്കുന്നതും. എനിക്കും ചന്ദ്രശേഖരനും തമ്മിലുള്ള ബന്ധം നീയും അറിഞ്ഞിരിക്കെണ്ടാതാകയാൽ ഞാനിത്രയും പറഞ്ഞതാണു്. ഇനി ഞാൻ പോകട്ടെ” എന്നു പറഞ്ഞിട്ടു് പൂമുഖത്തു പോയിക്കിടന്നു. ആ മനു‌ഷ്യനു ബോധം വീണതു് പിന്നെ മൂന്നേമുക്കാൽനാഴിക കഴിഞ്ഞിട്ടാണു്. അപ്പോഴേക്കും അവിടെ കൂടിയിരുന്നവരെല്ലാം പിരിയുകയും ആനക്കാർ ആനകളെയും കൊണ്ടു് പോവുകയും ചെയ്തിരുന്നു.

അന്നു് അരിപ്പാട്ടു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ആറാട്ടയിരുന്നല്ലോ. അന്നത്തെ എഴുന്നള്ളിപ്പു തലേ ദിവസത്തേക്കാൾ ഭംഗിയായിരുന്നു. ചന്ദ്രശേഖരന്റെ പുറത്തു് അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചു നടുവിലും ഭവാനിയുടെ പുറത്തു് ഭഗവതിയെ എഴുന്നള്ളിച്ചു ഇടതുവശത്തും വലിയവേലായുധന്റെ പുറത്തു് ഒരുപദേവനെ എഴുന്നള്ളിച്ചു വലതുവശത്തും നിർത്തിയായിരുന്നു അന്നത്തെ എഴുന്നള്ളിപ്പു്. ഭവാനിക്കും വലിയവേലായുധനും പൊക്കം ഒരേ പോലെയായിരുന്നു ചന്ദ്രശേഖരനു ഈ രണ്ടാനകളേക്കാൾ ഒരു മുഴം പൊക്കം അധികവുമായിരുന്നു. അങ്ങിനെയായാലാണല്ലോ എഴുന്നള്ളിപ്പിന്റെ ഭംഗിക്കു തികച്ചിൽവരുന്നതു്.എന്നാൽ അന്നും ഒരു ന്യൂനതയുണ്ടായിരുന്നു. അതു് ചന്ദ്രശേഖരനെ കെട്ടിച്ച തലയിൽക്കെട്ടിനു വലിപ്പം പോരായിരുന്നു എന്നുള്ളതാണു്. വലിയവേലായുധൻ അക്കാലത്തുണ്ടായിരുന്ന ആനകളെക്കാലെല്ലാം വലുതായിരുന്നു. അങ്ങിനെയിരുന്ന ആ ആനയ്ക്കു് കെട്ടിയാൽ കണ്ണുമൂടിപ്പോകുമെന്നുള്ളതിനാൽ കെട്ടിയ്ക്കാതെ വെറുതെ വെച്ചിരുന്നതായിരുന്നു അരിപ്പാട്ടെ വലിയ സ്വർണ്ണതലയിൽക്കെട്ടു്. ആ തലയിൽക്കെട്ടായിരുന്നു ചന്ദ്രശേഖരനെ അണിയിച്ചിരുന്നതു്. എന്നിട്ടും ചന്ദ്രശേഖരനു പാകമാകുന്നതിന്നു എട്ടംഗുലം വീതിയും പത്തിനാറംഗുലം നീളവും കൂടി വേണ്ടിയിരുന്നു. എന്നാൽ ഈ ന്യൂനത അരിപ്പാട്ടു മാത്രമുണ്ടായി എന്നല്ല; അമ്പലപ്പുഴ, ആറന്മുള, വൈക്കം മുതലായ മഹാക്ഷേത്രങ്ങളിലെ വലിയ തലയിൽക്കെട്ടുകളായാലും ചന്ദ്രശേഖരനു കെട്ടിച്ചാൽ ഇങ്ങനെതന്നെയാണു് ഇരിക്കാറുള്ളതു്.

അരിപ്പാട്ടു് ഉത്സവം കഴിഞ്ഞതിന്റെ ശേ‌ഷം അരിപ്പാട്ടുനിന്നു രണ്ടുമൂന്നു നാഴിക തെക്കു “മുതുകുളം” എന്ന ദേശത്തു് താമസിച്ചിരുന്ന ‘മൂലയ്ക്കൽപിള്ള’ എന്നൊരാൾ ചെന്നു ചന്ദ്രശേഖരനെ ഒന്നു് സൽക്കരിക്കുന്നതിനായി അയാളുടെ വീട്ടിൽ കൊണ്ടുചെന്നാൽക്കൊള്ളാമെന്നു രാമശ്ശാരോടു പറഞ്ഞു. അതനുസരിച്ചു് രാമശ്ശാരും കേശവനും ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ടു് അവിടെപ്പോയിരുന്നു. വിരുന്നുസൽക്കാരം ബഹുകേമമായിരുന്നു. ചന്ദ്രശേഖരനും ഭവാനിക്കും തീറ്റക്കു് തെങ്ങിൻപട്ട കൂടാതെ പഴക്കുല, നാളികേരം, പായസം മുതലായവയും ധാരാളമായി കൊടുത്തു. രാമശ്ശാരുടെയും കേശവന്റെയും ഊണിന്റെ വട്ടവും കേമമായിരുന്നു. മൂലയ്ക്കൽ പിള്ള ചന്ദ്രശേഖരനെ ക്ഷണിച്ചു ഇപ്രകാരം സല്ക്കരിച്ചതിനു കാരണമുണ്ടായിരുന്നു. മൂലയ്ക്കൽ പിള്ള കുഞ്ചിക്കുട്ടിപ്പിള്ള സർവാധികാര്യക്കാരദ്ദേഹത്തിന്റെ ഒരാപ്തമിത്രമായിരുന്നു. ചന്ദ്രശേഖരൻ സർവാധികാര്യക്കാരദ്ദേഹത്തിന്റെ വാത്സല്യഭാജനവുമായിരുന്നല്ലോ. എന്നു മാത്രമല്ല, സർവാധികാര്യക്കാരദ്ദേഹം ഒടുക്കം ദിക്കുവിട്ടുപോയപ്പോൾ മൂലയ്ക്കൽപിള്ളയുടെ വീട്ടിൽകയറി അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന സ്വർണ്ണപ്പിടിവാളും മറ്റും പിള്ളയെ ഏല്പിച്ചു കൊടുക്കുകയും “ഞാൻതിരിച്ചു വന്നുവെങ്കിൽ ഇവയെല്ലാം തിരിയെത്തരണം വന്നില്ലെങ്കിൽ നിങ്ങൾക്കു് എടുക്കാം.” എന്നു പറയുകയും ചെയ്തിട്ടാണു് പോയതു്. സർവാധികാര്യക്കാരദ്ദേഹം തിരിച്ചുവരായ്ക കൊണ്ടു് ആ സാധനങ്ങളെല്ലാം ആ പിള്ളയ്ക്കു കിട്ടി. ആ സ്വർണ്ണപ്പിടിവാൾ മൂലയ്ക്കൽ പിള്ളയുടെ വീട്ടിൽ ഇപ്പോഴും ഇരിക്കുന്നുണ്ടു്. അന്നു് ആ പിള്ള ആ സ്വർണ്ണപ്പിടിവാളെടുത്തു ചന്ദ്രശേഖരനെ കാണിക്കുകയും അവൻ ഏറ്റവും ദുഖത്തോടുകൂടി മുട്ടുകുത്തി നമസ്കരിക്കുകയും ചെയ്തു. മൂന്നു ദിവസം സുഖമായിട്ടു അവിടെ താമസിച്ചതിന്റെ ശേ‌ഷം നാലാം ദിവസം ചന്ദ്രശേഖരൻ അവിടെ നിന്നു യാത്രയായി. അപ്പോഴും പിള്ള ചന്ദ്രശേഖരനും ഭവാനിക്കും പഴക്കുല മുതലായവ കൊടുക്കുകയും രാമശ്ശാർക്കും കേശവനും മുണ്ടും നേര്യതും സമ്മാനിക്കുകയും മുഹമ്മദീയസ്ത്രീക്കു് കൊടുക്കുന്നതിനു മൂന്നര രൂപ രാമശ്ശാരെ ഏല്പിക്കുകയും ചെയ്തു സന്തോ‌ഷിപ്പിച്ചയച്ചു.

മൂലക്കൽ പിള്ളയുടെ വീട്ടിൽനിന്നു പോയവഴിക്കു പിന്നെയും ചന്ദ്രശേഖരൻ നാടാലയ്ക്കൽ കയറി. ഭവാനിയും ആനക്കാരന്മാരും കൂടെ പറയണമെന്നില്ലല്ലോ. കൊച്ചുരാമവൈദ്യർ ഉണ്ടായിരുന്നുവെന്നുള്ളതു് അപ്പോഴും ചന്ദ്രശേഖരനും ഭവാനിക്കും പഴക്കുല മുതലായവയും ആനക്കാർക്കു് ഭക്ഷണവും സമ്മാനങ്ങളും വഴിച്ചെലവിനുവേണ്ട പണവും മുഹമ്മദീയസ്ത്രീയുടെ കാര്യം രാമശ്ശാർ പറഞ്ഞറിയുകയാൽ അവൾക്കു കൊടുക്കുന്നതിനു പ്രത്യേകം അഞ്ചു രൂപയും കൊടുത്തു. ചന്ദ്രശേഖരൻ അപ്പോഴും സർവാധികാര്യക്കാരദ്ദേഹത്തിന്റെ പ്രതിമയ്ക്കു് മൂന്നു പ്രദിക്ഷണം വചു മുട്ടുകുത്തി നമസ്കരിചിട്ടു് അപ്പോൾതന്നെ പുറപ്പെടുകയും നാലു ദിവസം കൊണ്ടു് ഭവാനി, രാമശ്ശാർ, കേശവൻ എന്നിവരോടുകൂടി സസുഖം കൊട്ടാരക്കരെ ചെന്നുചേരുകയും ചെയ്തു.

ചന്ദ്രശേഖരൻ രണ്ടുമൂന്നു മാസത്തേക്കു് സ്വസ്ഥാനം വിട്ടു് എവിടെയോ പോയിരുന്നു എന്നും പിന്നെ ഒരു പിടിയാനയെ (ഭവാനി)യും കൊണ്ടു് മടങ്ങി വന്നു എന്നും തിരികെ വന്നു എന്നും മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ചന്ദ്രശേഖരൻ പോയിരുന്നതു് ഈ പിടിയാനയെ കൊണ്ടുവരാനായിട്ടല്ലായിരുന്നു. അവൻ പോയതിന്റെ കാരണം വേറെയായിരുന്നു. അതോടുകൂടി ഇതും സാധിച്ചുവെന്നെയുള്ളൂ. ചന്ദ്രശേഖരൻ സംസ്ഥാനം വിട്ടുപോയതിന്റെ വാസ്തവകാരണം താഴെ പറഞ്ഞുകൊള്ളുന്നു.

മുൻകാലങ്ങളിൽ കൊട്ടാരക്കാരെ നിന്നും ചെങ്കോട്ടയ്ക്കു പോകുന്നതിനു പത്തനാപുരം, ആര്യങ്കാവു് മുതലായ സ്ഥലങ്ങളിൽകൂടി ഒരു മൂന്നടിപ്പാത മാത്രമെയുണ്ടായിരുന്നുള്ളു. അതുതന്നെ കാട്ടാന, കടുവാ, കരടി മുതലായ ദുഷ്ടമൃഗങ്ങൾ നിറഞ്ഞ വനാന്തരങ്ങളിൽ കൂടിയായിരുന്നു. പത്തനാപുരത്തുനിന്നു പുറപ്പെട്ടാൽ മനു‌ഷ്യർക്കു് അഭയസ്ഥാനമായിട്ടു പതിനാലു നാഴിക കിഴക്കു ‘കഴുതയുരുട്ടി’ എന്ന സ്ഥലത്തുള്ള ഒരൂട്ടുപുര മാത്രമേ മുൻപുണ്ടായിരുന്നുള്ളൂ. മുൻകാലങ്ങളിൽ ചെങ്കോട്ടയ്ക്കു പോകുന്നവർ പത്തനാപുരത്തുനിന്നു് പുറപ്പെട്ടാൽ കഴുതയുരുട്ടിയിൽച്ചെന്നു് ഊണു കഴിച്ചു് ഉടനെ പുറപ്പെട്ടു വൈകുന്നേരം ആര്യങ്കാവിൽ എത്തി താമസിക്കുകയും പിറ്റേദിവസം അവിടെനിന്നു പോയി ചെങ്കോട്ടയിലെത്തുകയുമായിരുന്നു പതിവു്. വഴിയുടെ ഭയങ്കരത്വം നിമിത്തം പത്തും പതിനഞ്ചും പേരൊരുമിച്ചലാതെ അക്കാലത്തു് അതിലെ പോകാറില്ല. എന്നാൽത്തന്നെയും പ്രാണഭീതിയോടു കൂടിയാണു് മനു‌ഷ്യർ അതിലെ പോകുന്നതു്.

ഒരു കാലത്തു് ആര്യങ്കാവിനും കഴുതയുരുട്ടിക്കും മദ്ധ്യേയുള്ള കൊടുങ്കാട്ടിൽ കൊലകൊമ്പനും ഒറ്റയാനും (കൂട്ടുവിട്ടു ഒറ്റയ്ക്കു് നടക്കുന്നവനും) ആയ ഒരു വലിയ കാട്ടാന വന്നുചേർന്നു. ആ ആന അതിലെ പോകുന്ന വഴിപോക്കരെ പലവിധത്തിൽ ഉപദ്രവിക്കുകയും കുത്തിക്കൊല്ലുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കൽ ഏതാനും പരദേശബ്രാഹ്മണർ കൊട്ടാരക്കര വരാനായി ചെങ്കോട്ടയിൽനിന്നു പുറപ്പെട്ടു. ആര്യങ്കാവു് കഴിഞ്ഞു സ്വല്പം പടിഞ്ഞാറോട്ടു വന്നപ്പോൾ മേല്പറഞ്ഞ കൊമ്പൻ കാടും പടലുമാകപ്പാടെ തകർത്തുകൊണ്ടു പാഞ്ഞുവരുന്നതുകണ്ടു്, അവർ പ്രാണഭീതിയോടുകൂടി ഓടിത്തുടങ്ങി. അവരുടെ പിന്നാലെ ആനയുമെത്തി. ആയുർബ്ബലംകൊണ്ടും ഇശ്വരകാരുണ്യത്താലും ആ ബ്രാഹ്മണർ ആ കൊലകൊമ്പന്റെ കൈയിൽപ്പെടാതെ ഓടിയോടി ഒരുവിധത്തിൽ കഴുതയുരുട്ടിയിലുള്ള ഊട്ടുപുരയിൽ ചെന്നെത്തി. അതിൽപ്പിന്നെയാണു് അവുടെ ശ്വാസം വീണതു്. ആ ഊട്ടുപുരയിൽ കയറിയാൽപ്പിന്നെ പേടിക്കാനൊന്നുമില്ല. ദുഷ്ടമൃഗങ്ങളെ ഭയപ്പെട്ടു ഊട്ടുപുരയുടെ ചുറ്റും വലിയ കിടങ്ങും ആ കിടങ്ങിന്റെ അകവശത്തു് തടികൾകൊണ്ടു് ഏറ്റവും ബലത്തൊടുകൂടിയ അഴിയുമുണ്ടായിരുന്നു. മനു‌ഷ്യർക്കു് കിടങ്ങുകടന്നു ഊട്ടുപുരയിൽ ചെല്ലുന്നതിനു ഒരു തടിപ്പാലവും ഇട്ടിട്ടുണ്ടായിരുന്നു. ആ ഒറ്റത്തടി പാലത്തിൽന്മേൽക്കൂടി മനു‌ഷ്യർക്കല്ലാതെ മൃഗങ്ങൾക്കു് കടന്നുചെല്ലാൻ നിവൃത്തിയുമില്ലായിരുന്നു. ഒരിക്കൽ ഒരു കരടി ആ ഊട്ടുപുരയിൽനിന്നു ഒരു ബ്രാഹ്മണനെ പിടിച്ചുകൊണ്ടുപോയി. അതിൽപ്പിന്നെയാണു് അവിടെ കിടങ്ങും അഴിയുമുണ്ടാക്കിയതു്.

ബ്രാഹ്മണർ ഊട്ടുപുരയിലെത്തിയപ്പോഴേക്കും കാട്ടാന കിടങ്ങിന്റെ മറുകരയിൽ എത്തിക്കഴിഞ്ഞു. ആന കോപാന്ധനായി പാലം വലിച്ചുകളഞ്ഞിട്ടു അവിടെ നിന്നുകൊണ്ടു് രണ്ടു മൂന്നു പ്രാവശ്യം വലിയ ശബ്ദം പുറപ്പെടുവിച്ചു. കിടങ്ങിനപ്പുറം കടക്കാൻ ആ കൊമ്പനാന വളരെ ശ്രമിച്ചുനോക്കി. എങ്കിലും സാധിച്ചില്ല. ഒടുക്കം ആ കൊലകൊമ്പൻ ഇച്ഛാഭംഗത്തോടെ മടങ്ങിപ്പോയി. എങ്കിലും ആ ബ്രാഹ്മണർക്കും ഊട്ടുപുരയിലുണ്ടായിരുന്ന മറ്റു വഴിപോക്കാർക്കും അവിടെ സ്ഥിരതാമസക്കാരായ ഭരിപ്പുകാർ മുതലായവർക്കും ഭയം നിമിത്തം അന്നു് രാത്രിയിൽ ഉറക്കം നേരെ വന്നില്ല. എല്ലാവരും അത്താഴം കഴിച്ചു് വാതിലുമടച്ചു കിടന്നു. പിറ്റേദിവസം നേരം വെളുത്തിട്ടും ആ ബ്രാഹ്മണർക്കു് അവിടെ നിന്നുപോകുവാൻ ധൈര്യമുണ്ടായില്ല. അവർ അന്നു് ഉച്ചയ്ക്കു് ഊണു കഴിഞ്ഞിട്ടേ അവിടെ നിന്നും പോയുള്ളൂ.

അന്നു വൈകുന്നേരമായപ്പോഴേക്കും ആ ബ്രാഹ്മണർ കൊട്ടാരക്കരയെത്തി. ഉടനെ കുളിച്ചു അവർ ഗണപതിയുടെ നടയിൽച്ചെന്നു നിന്നു് “അല്ലയോ ഭഗവാനെ! വിഘ്നേശ്വരാ! ഒരു കൊമ്പനാനായുടെ ഉപദ്രവം നിമിത്തം മനു‌ഷ്യർക്കു് ഇവിടെ നിന്നു് കിഴക്കോട്ടുപോകുന്നതിനും കിഴക്കുള്ളവർക്കു് ഇങ്ങോട്ടു് വരുന്നതിനും നിവൃത്തിയില്ലാതായിരിക്കുന്നു. ഇതിനു ഭഗവാൻ തന്നെ ഒരു നിവൃത്തിയുണ്ടാക്കിത്തരണം. ഇവിടെ വിചാരിച്ചാൽ ഇതിനു യാതൊരു പ്രയാസവുമില്ല. ചന്ദ്രശേഖരനെ ഇവിടെ നിന്നു് അയച്ചാൽമതി. അവൻ ചെന്നു് ആ കൊലക്കൊമ്പന്റെ കഥകഴിച്ചുവരും. അതിനാൽ അതിലേക്കു കൃപയുണ്ടാകണം” എന്നു സങ്കടത്തോടുകൂടി മനസ്സിരുത്തി ഭക്തിപൂർവ്വം പ്രാർത്ഥിച്ചു. അതിനാൽ ആ ഗണപതി ഭഗവാൻ തോന്നിച്ചിട്ടു ആ കാട്ടാനയെ കൊല്ലാനായിട്ടാണു് ചന്ദ്രശേഖരൻ പോയിരുന്നതു്. അന്നു് അതിനായി കാട്ടിൽത്താമസിച്ചിരുന്നപ്പോൾ ആ പിടിയാനയുമായി പരിചയപ്പെടുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുകയാൽ ചന്ദ്രശേഖരൻ ആ പ്രണയിനിയെക്കൂടെ കൊണ്ടുപോന്നു എന്നേയുള്ളൂ.

ചന്ദ്രശേഖരൻ കാട്ടാനയെ കൊല്ലാനായി പോയിട്ടു് കഴുതയുരുട്ടിയിൽനിന്നു് സ്വല്പം കിഴക്കോട്ടു ചെന്നു. വഴിയിൽനിന്നുകൊണ്ടു് അത്യുച്ചത്തിൽ ഒന്നു കൂകി അതുകേട്ടു ആ കാട്ടാനയും കൂകി. ചന്ദ്രശേഖരൻ പിന്നെയും കൂകി. അപ്പോഴും കാട്ടാന ഏറ്റു കൂകി. ചന്ദ്രശേഖരൻ മൂന്നാമതു കൂകിയപ്പോഴേക്കും കാട്ടാന അടുത്തെത്തിക്കഴിഞ്ഞിരുന്നു. ഉടനെ അവർ തമ്മിൽ യുദ്ധവുമാരംഭിച്ചു. വഴിയിൽ നിന്നുകൊണ്ടു് അവർ തമ്മിലുണ്ടായ ആ യുദ്ധം ഏറ്റവും ഭയങ്കരമായിരുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും കിഴക്കോട്ടു പോകുന്നതിനായി രണ്ടുഭാഗത്തും വന്നുകൂടിയ ഏറിയോരു ജനങ്ങൾ ദൂരെ മാറിനിന്നുകൊണ്ടും വലിയ മരങ്ങളിലും മറ്റും കയറിയിരുന്നുകൊണ്ടും ആ യുദ്ധം കണ്ടു ഭയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്തു. ആ യുദ്ധകാലത്തു പേടിച്ചിട്ടു് ആരും ആ വഴിയെ കിഴക്കോട്ടും പടിഞ്ഞാട്ടും പോവുകയുണ്ടായില്ല. ആ ആനകൾ തമ്മിൽ കൊമ്പുകൾ കൂട്ടിയിടിച്ച അടികളുടെ ശബ്ദം വളരെദൂരെ കേൾക്കാമായിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ കാട്ടാന പിൻതിരിഞ്ഞു കാട്ടിലേക്കു് ഓടി. പിന്നാലെ ചന്ദ്രശേഖരനും ഓടി. പിന്നത്തെക്കഥയൊന്നും ആർക്കും അറിയാൻപാടില്ലായിരുന്നു.

അനന്തരം അഞ്ചെട്ടുദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം ചന്ദ്രശേഖരൻ കഴുതയുരുട്ടിയിലുള്ള ഊട്ടുപുരയുടെ സമീപത്തു കിടങ്ങിന്റെ മറുകയിൽ വന്നുനിന്നു് ഉറക്കെ ഒരു ശബ്ദം പുറപ്പെടുവിച്ചു. അതു കേട്ടു ഭയപ്പെട്ടു ഭരിപ്പുകാരൻ മുതലായവർ മുമ്പു ബ്രാഹ്മണരെ ഓടിച്ചു കൊണ്ടുവന്ന കാട്ടാനയായിരിക്കുമെന്നു വിചാരിച്ചു കിടങ്ങിന്റെ ഇക്കരെ നിന്നുകൊണ്ടു നോക്കി. അപ്പോൾ ഇതു കാട്ടാനയല്ലെന്നും ചന്ദ്രശേഖരനാണെന്നും അവർക്കു മനസ്സിലായി. ചന്ദ്രശേഖരനെക്കണ്ടു് അവർക്കൊക്കെ നല്ല പരിചയമുണ്ടായിരുന്നു. ചന്ദ്രശേഖരനെ രാമശ്ശാർ പലപ്പോഴും കൊണ്ടുചെല്ലുകയും ആ സമയങ്ങളിലെല്ലാം ചന്ദ്രശേഖരനു് ഊട്ടുപുരയിൽ നിന്നു ചോറും മറ്റും കൊടുക്കുകയും ചെയ്തിരുന്നു. അതോർത്താണു് അവൻ അവിടെ ചെന്നു വിളിച്ചതു്. കാട്ടാനയുമായുള്ള യുദ്ധം തുടങ്ങിയതിൽപ്പിന്നെ അവൻ ആഹാരമൊന്നും കഴിച്ചിരുന്നില്ല. അതിനാലിപ്പോൾ ചന്ദ്രശേഖരനു വിശപ്പും ദാഹവും കലശലായിട്ടുണ്ടായിരുന്നു. അവൻ വളരെ ക്ഷീണിക്കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരന്റെ പാരവശ്യം കണ്ടിട്ടു് ഭരിപ്പുകാരൻ “ചന്ദ്രശേഖരാ! നീ കുറചു ദൂരെ മാറിനിന്നാൽ നിനക്കു വെള്ളവും ചോറും തരാം” എന്നു വിളിച്ചുപറഞ്ഞു. അതുകേട്ടു ചന്ദ്രശേഖരൻ മാറിനിന്നു. ഭരിപ്പുകാരന്റെ ഭൃത്യന്മാർ ചന്ദ്രശേഖരനു മതിയാകത്തക്കവണ്ണം ചോറും വെള്ളവും പാലത്തിന്മേൽക്കൂടി കിടങ്ങിന്റെ മറുകരയിൽ കൊണ്ടുചെന്നു കൊടുത്തു. ചന്ദ്രശേഖരൻ ചോറും തിന്നു വെള്ളവും കുടിച്ചു വയർ നിറച്ചുകൊണ്ടാണു പിടിയാനയോടുകൂടി കൊട്ടാരക്കരെ ചെന്നുചേർന്നതു്. പിന്നെ ആ കാട്ടാനയെ ആ ദിക്കിലെങ്ങും കാണാതെയായതിനാൽ വഴിപോക്കർ യഥാപൂർവ്വം ആ വഴിയെ സഞ്ചരിച്ചുതുടങ്ങുകയും ചെയ്തു. ചന്ദ്രശേഖരൻ പിടിയാനയോടുകൂടി കൊട്ടാരക്കരെയെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും വഴിക്കാരെ ഉപദ്രവിചുകൊണ്ടിരുന്ന കാട്ടാനയെ ചന്ദ്രശേഖരൻ കുത്തിക്കൊന്നു ജനോപദ്രവം തീർത്തിരിക്കുന്നു എന്നുള്ള വർത്തമാനം സർവ്വത്ര പ്രസിദ്ധമായി. അനന്തരം അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആര്യങ്കാവിനും കഴുതയുരുട്ടിക്കും മധ്യേയുള്ള കൊടുങ്കാട്ടിൽ ഒരു വലിയ ആനയുടെ അസ്ഥികൂടവും കൊമ്പും കിടക്കുന്നതായി പത്തനാപുരം തഹശീൽദാർക്കു് അറിവുകിട്ടി. ഈവർത്തമാനം അറിഞ്ഞപ്പോൾ ഈ അസ്ഥികൂടവും കൊമ്പുകളും ചന്ദ്രശേഖരൻ കുത്തിക്കൊന്ന കാട്ടാനയുടേതാണെന്നു തഹശീൽദാർ തീർച്ചപ്പെടുത്തി. ഈ കൊമ്പുകളെടുത്തു സർക്കാരിലേല്പിക്കേണ്ടതു് അത്യാവശ്യമാകയാൽ അവ കിടക്കുന്ന സ്ഥലത്തു പോകണമെന്നും അദ്ദേഹം നിശ്ചയിച്ചു. എന്നാൽ അവ കിടക്കുന്നതു് എവിടെയാണെന്നറിയാതെ പോയാലെങ്ങനെയാണെന്നുള്ള സംശയവും ദുഷ്ടമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ സഞ്ചരിക്കാനുള്ള ഭയവും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാകാതെയിരുന്നില്ല. ഇതിനെക്കുറിച്ചു വളരെ നേരം ആലോചിച്ചതിന്റെ ശേ‌ഷം ചന്ദ്രശേഖരനെ വരുത്തി അവനോടുകൂടി പൊയ്ക്കളയാമെന്നു് ഒടുക്കം അദ്ദേഹം തീർച്ചപ്പെടുത്തി. “ചന്ദ്രശേഖരൻ കൂടെയുണ്ടായിരുന്നാൽ പിന്നെ ദുഷ്ടമൃഗങ്ങളെ ഭയപ്പെടാനില്ല. കാട്ടാനയെ കൊന്നിട്ട സ്ഥലം അവൻ കാണിച്ചു തരികയും ചെയ്യും” എന്നായിരുന്നു തഹശീൽദാരുടെ വിശ്വാസം. അതിനാലദ്ദേഹം രാമശ്ശാർ ചന്ദ്രശേഖരനോടുകൂടി പത്തനാപുരത്തു ചെല്ലുന്നതിനു് എഴുതിയയച്ചു ചട്ടംകെട്ടി. അതനുസരിച്ചു രാമശ്ശാർ ചന്ദ്രശേഖരനെയും കൊണ്ടു് ഒരു ദിവസം നേരം വെളുത്തപ്പോൾ തഹശീൽദാർ താമസിക്കുന്ന വീട്ടിന്റെ പടിക്കലെത്തി. ഭവാനിയോടുകൂടി കേശവനും ഒരുമിച്ചുതന്നെയുണ്ടായിരുന്നു. തഹശീൽദാരദ്ദേഹം കാലത്തു്, ഉണർന്നെണീറ്റു പുറത്തു വന്നപ്പോൾ ആദ്യം കണ്ടതു ചന്ദ്രശേഖരനെയാണു്. “ഇന്നു കാഴ്ച കണ്ടതു ചന്ദ്രശേഖരനെയാണല്ലോ. ഇതൊരു സുദിനം തന്നെ, ഇനി കാര്യമെല്ലാം സഫലമാകും” എന്നു മനസ്സിൽ വിചാരിച്ചുകൊണ്ടു് അദ്ദേഹം ചന്ദ്രശേഖരനും ഭവാനിക്കും ഉടനെ വേണ്ടതുപോലെ തീറ്റകൊടുക്കുന്നതിനു ചട്ടംകെട്ടീട്ടു ദിനകൃത്യങ്ങൾക്കായി പോയി. അദ്ദേഹം കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും കഞ്ഞി കാലമായിരുന്നു. (അക്കാലത്തു കാലത്തേ കഞ്ഞിയാണു്. കാപ്പിയും മറ്റും പതിവില്ലായിരുന്നു). ഉടനെ തഹശീൽദാരദ്ദേഹം കഞ്ഞി കുടിക്കുകയും രാമശ്ശാർക്കും കേശവനും കഞ്ഞി കൊടുപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ചന്ദ്രശേഖരനും ഭവാനിയും തീറ്റ തിന്നുകഴിഞ്ഞിരുന്നു. ഉടനെ തഹസീൽദാരദ്ദേഹം ചന്ദ്രശേഖരന്റെ അടുക്കൽച്ചെന്നു്, ചന്ദ്രശേഖരാ! നീയാ കാട്ടാനയെ കുത്തിക്കൊന്നിട്ടതു് എവിടെയാണെന്നു കാണിച്ചുതരണം. അതിനായിട്ടാണു് നിന്നെ ഞാനിവിടെ വരുത്തിയിരിക്കുന്നതു് ” എന്നു പറഞ്ഞു. അതു കേട്ടു ചന്ദ്രശേഖരൻ സമ്മതിച്ചതായി തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഉടനെ തഹശീൽദാർ യാത്രയ്ക്കൊരുങ്ങിപ്പുറപ്പെട്ടു. അപ്പോൾ ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ മുമ്പിൽ ചെന്നു നട നാലും മടക്കിയിരുന്നു. ചന്ദ്രശേഖരൻ മടക്കിയാലും മടക്കിയ മുൻകാലിന്മേലും പിന്നെയൊരു കയറ്റു കോവണിപ്പടിയിന്മേലും കൂടി ചവിട്ടിയെങ്കിലേ അവന്റെ കഴുത്തിൽക്കയറാൻ സാധിക്കയുള്ളൂ. അവന്റെ തലയുടെ ഉയർച്ച അത്രയ്ക്കുമാത്രമുണ്ടായിരുന്നു. അതിനാൽ ഒരു കയറ്റുകോണി അവന്റെ കചക്കയറിന്മേൽ കെട്ടി സദാ തൂക്കിയിട്ടിരിക്കും. തഹശീൽദാരദ്ദേഹം പതിവുപോലെ കാലിന്മേലും കയറ്റുകോവണിമേലും ചവിട്ടി ചന്ദ്രശേഖരന്റെ കഴുത്തിൽ കയറിയിരുന്നു. ഉടനെ ചന്ദ്രശേഖരൻ കിഴക്കോട്ടു നടന്നുതുടങ്ങി. ഭവാനിയുടെ പുറത്തുകയറി രാമശ്ശാരും കേശവനും പിന്നാലെയും പോയി. അവർ ഏകദേശം പതിനൊന്നു മണിയായപ്പോഴേക്കും കഴുതയുരുട്ടിയിലെത്തി. വിചാരിച്ചിരിക്കാത്ത സമയത്തു തഹശീൽദാർ ചെന്നുചേർന്നതുകൊണ്ടു കാര്യമെന്തെന്നറിയാതെ ഭരിപ്പുകാരനും മറ്റും ആദ്യം സ്വല്പമൊന്നു അന്ധാളിച്ചു. പിന്നെ കാര്യം മനസ്സിലാവുകയാൽ അവർക്കു സമാധാനമായി, ഉടനെ അവർ ഊണു കാലമാക്കി. തഹശീൽദാരും രാമശ്ശാരും കേശവനും ഊണു കഴിച്ചു. തെങ്ങിൻപട്ട, ചോറു്, പഴക്കുല മുതലായവ ചന്ദ്രശേഖരനും ഭവാനിക്കും ധാരാളമായി കൊടുക്കയും ചെയ്തു. ഉടനെ അവർ അവിടെ നിന്നു യഥാപൂർവ്വം യാത്രയായി. പിന്നത്തെ യാത്ര വലിയകൊടുങ്കാട്ടിൽക്കൂടിയായിരുന്നു. “ഏതെങ്കിലും വരുന്നതൊക്കെ വരട്ടെ” എന്നു വിചാരിച്ചു തഹശീൽദാരും ആനക്കാരും ധൈര്യസമേതം ആനകളുടെ പുറത്തുതന്നെയിരുന്നു. എന്നാൽ തഹശീൽദാരുടെയും മറ്റും മേൽ വള്ളികളുടെ അഗ്രം പോലും മുട്ടാതെ സൂക്ഷിച്ചാണു് ചന്ദ്രശേഖരനും ഭവാനിയും അവരെക്കൊണ്ടുപോയതു്. അങ്ങനെ പോയി “ഒറ്റക്കല്ലു്” എന്നു പറയുന്ന സ്ഥലത്തുനിന്നു് ഏകദേശം ആറുനാഴിക കിഴക്കുവടക്കായിട്ടു് ഒരു സ്ഥലത്തുചെന്നപ്പോൾ ചന്ദ്രശേഖരൻ അവിടെനിന്നു. അപ്പോൾ അവിടെ മലയിൽനിന്നൊഴുകുന്ന ഒരു തോട്ടിൽ (അരുവിയിൽ) ഒരാനയുടെ അസ്ഥികൂടവും കൊമ്പുകളും കിടക്കുന്നതു തഹശീൽദാരും മറ്റും കണ്ടു. ചന്ദ്രശേഖരൻ ആ കൊമ്പുകൾ ഇളക്കിയെടുത്തു്, ഒന്നു് ഭവാനിയുടെ കൈയിൽ കൊടുത്തു. ഒന്നു് അവൻതന്നെ വഹിക്കുകയും ചെയ്തുകൊണ്ടു് അവിടെനിന്നു് തിരിയെ യാത്രയായി. ആ കൊമ്പുകളുടെ വലിപ്പം അസാമാന്യമായിരുന്നതിനാൽ അവ കണ്ടു തഹശീൽദാരും മറ്റും വളരെ അത്ഭുതപ്പെട്ടു. ആ കൊമ്പുകൾക്കു് വലിയ കൊലയാനകളുടെ കൊമ്പുകളിൽ ഇരട്ടി വലിപ്പമുണ്ടായിരുന്നു.

അവർ ഏകദേശം മൂന്നുമണിയായപ്പോഴേക്കും തിരിയെ കഴുതയുരുട്ടിയിലെത്തി. ആനക്കാരും അവിടെയിരുന്നു കുറച്ചുനേരം വിശ്രമിച്ചു. ചന്ദ്രശേഖരനും ഭവാനിയും കുറേശ്ശെ വെള്ളം കുടിക്കുകയും ചെയ്തു. ആ ആനക്കൊമ്പുകൾ കണ്ടപ്പോൾ ഭരിപ്പുകാരൻ മുതലായവർക്കു് അവിടെ മുൻപു ചിലപ്പോൾ വരാറുള്ള വലിയ കാട്ടാനയെക്കുറിച്ചു് ഓർമ്മ വരികയാൽ ആ ആനയെ സംബന്ധിച്ചുള്ള കഥകളെല്ലാം അവർ പറഞ്ഞു തഹശീൽദാരെ കേൾപ്പിച്ചു. അപ്പോൾത്തന്നെ തഹശീൽദാർ ചന്ദ്രശേഖരന്റെ കഴുത്തിലും രാമശ്ശാരും കേശവനും ഭവാനിയുടെ പുറത്തും കയറി അവിടെ നിന്നും രാത്രി പുറപ്പെട്ടു് ഏഴുമണിയായപ്പോഴേക്കും പത്തനാപുരത്തു തഹശീൽദാരുടെ വീട്ടിലെത്തി. അപ്പോഴേക്കും തഹശീൽദാർക്കും ആനക്കാർക്കും അത്താഴത്തിനും ആനകൾക്കു തീറ്റയ്ക്കും വേണ്ടതെല്ലാം തയ്യാറായിരുന്നു. ചന്ദ്രശേഖരനും ഭവാനിയും ആ ആനക്കൊമ്പുകൾ തഹശീൽദാരുടെ വീട്ടിന്റെ വരാന്തയിൽ കൊണ്ടുചെന്നു വെച്ചിട്ടു് മുറ്റത്തു നിന്നു. തഹശീൽദാർ അത്താഴത്തിനിരുന്ന ഉടനെ ആനക്കാർക്കും ചോറുകൊടുക്കാൻ പറഞ്ഞു. അരിവെയ്പുകാരൻ അവരെ അത്താഴത്തിനു വിളിച്ചപ്പോൾ, “ഞങ്ങൾ ഈ ആനകളെക്കൊണ്ടുപോയി തളച്ചു തീറ്റ കൊടുത്തിട്ടുവരാം” എന്നു പറഞ്ഞു. ഉടനെ അയാൾ ചെന്നു ചന്ദ്രശേഖരനെ വിളിച്ചിട്ടു് അവൻ പോയില്ല. ഈ ആനക്കൊമ്പുകളുടെ അടുക്കൽനിന്നു പോകുവാൻ സമ്മതമില്ലാഞ്ഞിട്ടാണു് ചന്ദ്രശേഖരൻ ചെല്ലാത്തതെന്നു രാമശ്ശാർക്കു മനസ്സിലായി. അതിനാൽ അയാളും കേശവനും കൂടിപ്പോയി തീറ്റയ്ക്കുള്ളതു വലിച്ചു മുറ്റത്തുകൊണ്ടുവന്നു് ഇട്ടുകൊടുത്തിട്ടു് അവരും അത്താഴത്തിനു പോയി. എല്ലാവരും അത്താഴം കഴിച്ചിട്ടു വന്നപ്പോൾ ആനകൾ രണ്ടും തീറ്റ തിന്നുകൊണ്ടു മുറ്റത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ തഹശീൽദാർ “ഈ ആനകളെ തളയ്ക്കേണ്ടായോ” എന്നു രാമശ്ശാരോടു ചോദിച്ചു. അതിനു മറുപടിയായിട്ടു രാമശ്ശാർ “ഒന്നും വേണ്ട. അവർ അവിടെ നിൽക്കുകയോ കിടക്കുകയോ എന്തെങ്കിലും ചെയ്തുകൊള്ളും. ഉപദ്രവമൊന്നും ചെയ്കയില്ല” എന്നു പറഞ്ഞു. “എന്നാലവിടെ നില്ക്കട്ടെ” എന്നു പറഞ്ഞു തഹശീൽദാർ കിടക്കാൻ പോയി. തഹശീൽദാർ പുരയ്ക്കകത്തും ആനക്കാർ വരാന്തയിലും കിടന്നുറങ്ങി. ആനകൾ രണ്ടും തീറ്റ തിന്നു കഴിഞ്ഞിട്ടു മുറ്റത്തും കിടന്നു. ആനക്കൊമ്പുകൾ വരാന്തയിൽത്തന്നെ ഇരുന്നതിനാൽ ചന്ദ്രശേഖരൻ ഉറങ്ങിയില്ല. ചന്ദ്രശേഖരൻ ഉറങ്ങാത്തതിനാൽ ഭവാനിക്കും ഉറക്കം വന്നില്ല. എങ്കിലും തഹശീൽദാരും ആനക്കാരും കിടന്നയുടനെ ഉറങ്ങി. അവർ പകൽ വളരെ നേരം ആനപ്പുറത്തിരുന്നു ബുദ്ധിമുട്ടിയവരായിരുന്നുവല്ലോ. നേരം വെളുത്തപ്പോൾ രാമശ്ശാരും കേശവനും ഉണർന്നെണീറ്റു യാത്രയ്ക്കു തയ്യാറായി. അപ്പോഴേക്കും തഹശീൽദാരദ്ദേഹം ഉണർന്നെണീറ്റു പുറത്തു വന്നു. ചന്ദ്രശേഖരനും ഭവാനിയും മുറ്റത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. രാമശ്ശാർ തഹശീൽദാരദ്ദേഹത്തെ വന്ദിച്ചിട്ടു് ചന്ദ്രശേഖരനോടു്, “മകനേ, ചന്ദ്രശേഖരാ! ഇനി നമുക്കു കൊട്ടാരക്കരയ്ക്കു പോകാം” എന്നു പറഞ്ഞു. ചന്ദ്രശേഖരൻ അതുകേട്ടിട്ടു് കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. അതിനാൽ അപ്പോൾ പോകാൻ ചന്ദ്രശേഖരനു സമ്മതമില്ലെന്നു രാമശ്ശാർക്കു മനസ്സിലായി. സമ്മതമുണ്ടായിരുന്നുവെങ്കിൽ അവൻ തലകുലുക്കുകയും സമ്മതിച്ചതായി ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണു് പതിവു്. ചന്ദ്രശേഖരന്റെ ഹിതം പോലെയല്ലാതെ രാമശ്ശാർ ഒന്നും പ്രവർത്തിക്കാറില്ല. അതിനാൽ അയാൾ വീണ്ടും, “എന്നാലിനി എപ്പോൾ പോകാം?” എന്നു ചോദിച്ചു. അപ്പോൾ തഹശീൽദാരദ്ദേഹം, “ഈ കൊമ്പുകൾ തിരുവനന്തപുരത്തു കൊണ്ടുപോയി തിരുമുമ്പാകെ കാഴ്ചവെച്ചതിന്റെ ശേ‌ഷം, അല്ലേ, ചന്ദ്രശേഖരാ?” എന്നു ചോദിച്ചു. അപ്പോൾ ചന്ദ്രശേഖരൻ, സമ്മതിച്ചതായി തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. പിന്നെ ഒട്ടും അമാന്തിക്കാതെ തഹശീൽദാരും ആനക്കാരും കുളിയും ഊണും കഴിക്കുകയും ചന്ദ്രശേഖരനെയും ഭവാനിയേയും കുളിപ്പിച്ചു വയർ നിറയത്തക്കവണ്ണം തീറ്റകൊടുക്കുകയും ചെയ്തിട്ടു് അവരെല്ലാവരുംകൂടി തിരുവനന്തപുരത്തേക്കു യാത്രയായി. അപ്പോഴും തഹശീൽദാർ ചന്ദ്രശേഖരന്റെ കഴുത്തിലും ആനക്കാർ ഭവാനിയുടെ പുറത്തും കയറിയും ആനക്കൊമ്പുകളിൽ ഒന്നു ചന്ദ്രശേഖരനും ഒന്നു ഭവാനിയും എടുത്തുകൊണ്ടുപോയിരുന്നു.

പത്തനാപുരത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവർ തിരുവനന്തപുരത്തെത്തി. തഹശീൽദാർ ഒരു സേവകൻ മുഖാന്തരം തിരുമനസ്സറിയിച്ചു് അനുവാദം വാങ്ങിക്കൊണ്ടു് ആനക്കാരോടും കൊമ്പുകളുമെടുത്തിരുന്ന ആനകളോടും കൂടി തിരുമുമ്പാകെച്ചെന്നു മുഖം കാണിച്ചു. ആനകൾ കൊമ്പുകൾ തിരുമുമ്പിൽ വെച്ചു കാൽമടക്കി നമസ്കരിചു. തഹശീൽദാർ ആ ആനകൊമ്പുകളെസ്സംബന്ധിച്ചു് ഉണ്ടായ സംഗതികളെല്ലാം വിവരമായി തിരുമനസ്സറിയിച്ചു. സംഗതികളെല്ലാം കേട്ടും ആനക്കൊമ്പുകളുടെ വലിപ്പം കണ്ടും തിരുമനസ്സുകൊണ്ടു് വളരെ സന്തോ‌ഷിക്കുകയും അത്ഭുതപ്പെടുകയും തഹശീൽദാർക്കും ആനക്കാർക്കും യഥായോഗ്യം സമ്മാനങ്ങൾ കല്പിച്ചുകൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം കല്പിച്ചു പഴക്കുലകൾ വരുത്തി തിരുമുമ്പിൽ വെച്ചുതന്നെ രണ്ടാനകൾക്കും പ്രത്യേകം പ്രത്യേകം ധാരാളമായി കൊടുപ്പിച്ചു. ചന്ദ്രശേഖരൻ അവനു കൊടുത്തതിൽനിന്നു് ഒരു പഴക്കുലയെടുത്തു മാറ്റിവെച്ചിട്ടു ശേ‌ഷം തിന്നു. അതു കണ്ടിട്ടു തിരുമനസ്സുകൊണ്ടു്, “ആ ഒരു പഴക്കുല മാറ്റി വെച്ചതെന്താണു്?” എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ രാമശ്ശാർ ചന്ദ്രശേഖരനു ഇഷ്ടമായിട്ടുള്ള മുഹമ്മദീയസ്ത്രീയുടെ കഥയും ഈ പഴക്കുല വിറ്റുകിട്ടുന്ന പണം അയാൾ ആ സ്ത്രീക്കു കൊണ്ടുചെന്നു കൊടുക്കാനായിട്ടാണു് അതു മാറ്റിവെച്ചതെന്നും ഇതു പതിവാണെന്നും മറ്റുമുള്ള വിവരവും തിരുമനസ്സറിയിച്ചു. ഇതൊന്നും ആ തിരുമനസ്സുകൊണ്ടു് അറിഞ്ഞിരുന്നില്ല. ഉടനെ തിരുമനസ്സുകൊണ്ടു്, “ചന്ദ്രശേഖരാ, അതു വെച്ചേക്കണമെന്നില്ല. ആ സ്ത്രീക്കു കൊടുക്കുവാനുള്ള പണം ഇവിടെത്തന്നേക്കാം” എന്നു കല്പിക്കുകയും അതിലേക്കു ഉടനെ മൂന്നരരൂപ രാമശ്ശാരുടെ പക്കൽ കല്പിച്ചു കൊടുക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ടു് ആനക്കാർക്കു വഴിച്ചെലവിനും ആനകൾക്കു തീറ്റിവകയ്ക്കും വേണ്ടുന്ന പണം കല്പിച്ചുകൊടുത്തു് അവരെ യാത്രയാക്കുകയും തഹശീൽദാരെ ശമ്പളക്കൂടുതലുള്ള മുളകുമടിശ്ശീലകാര്യക്കാരുദ്യോഗത്തിനു കല്പിച്ചു നിയമിക്കുകയും ചെയ്തു.

രാമശ്ശാരും കേശവനും ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ടു് അന്നുതന്നെ തിരുവനന്തപുരത്തുനിന്നു പോരുകയും മൂന്നാംദിവസം കൊട്ടാരക്കരയെത്തുകയും ചെയ്തു. അവർ പിന്നെയും യഥാപൂർവ്വം സുഖമായിത്തന്നെ വളരെക്കാലം ജീവിച്ചിരുന്നു. അതിനിടയ്ക്കു് ചന്ദ്രശേഖരനു ഭവാനിയിൽ ഒരു പുത്രൻ ജനിച്ചു. അതു കൊല്ലം 994-ആമാണ്ടു കുംഭമാസം 23-ആം തീയതി വെള്ളിയാഴ്ചയും മകയിരം നക്ഷത്രവും പൂർവ്വപക്ഷത്തിൽ നവമിയും കൂടിയ ശുഭസമയമായിരുന്നു.

ആ കുട്ടിയാനയുണ്ടായിട്ടു് ഒരു കൊല്ലം കഴിഞ്ഞപ്പോൾ (995-ൽ) അനായാസേന രാമശ്ശാർ ചരമഗതിയെ പ്രാപിച്ചു. അപ്പോൾ ചന്ദ്രശേഖരനുണ്ടായ ദുഃഖം അപരിമിതം തന്നെയായിരുന്നു. രാമശ്ശാർ കഴിഞ്ഞതിന്റെ ശേ‌ഷം രണ്ടു മൂന്നു പേർ ചന്ദ്രശേഖരന്റെ ആനക്കാരായിത്തീർന്നു. അവരാരും രാമശ്ശാരെപ്പോലെ ചന്ദ്രശേഖരന്റെ ഹിതാനുവർത്തികളായിരുന്നില്ല. അതിനാൽ അവരെയെല്ലാം ചന്ദ്രശേഖരൻ ഓരോരിക്കലായിക്കൊന്നു. ഒടുക്കം രാമശ്ശാരുടെ മകൻ കൃ‌ഷ്ണൻ ചന്ദ്രശേഖരന്റെ ആനക്കാരനായിത്തീർന്നു. അവൻ രാമശ്ശാരെപ്പോലെതന്നെ സ്നേഹപൂർവ്വം ചന്ദ്രശേഖരന്റെ ഹിതത്തെ അനുവർത്തിച്ചിരുന്നു. രാമശ്ശാരോടുണ്ടായിരുന്നതു പോലെയുള്ള സ്നേഹം കൃ‌ഷ്ണനോടും ചന്ദ്രശേഖരനുണ്ടായിരുന്നു. അതിനാൽ ചന്ദ്രശേഖരന്റെ ജീവാവസാനം വരെ ആ കൃ‌ഷ്ണൻ തന്നെ ആനക്കാരനായിരുന്നു.

കൊല്ലം 1022-ആമാണ്ടു സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സു കൊണ്ടു നാടുനീങ്ങിയെന്നു കേട്ടപ്പോഴും ചന്ദ്രശേഖരൻ വളരെ ദുഃഖിച്ചു. ആ ദുഃഖവും അവൻ ഒരു കൊല്ലം മുഴുവൻ ആചരിച്ചിരുന്നു. ഇപ്രകാരമെല്ലാം ഗുണവും യോഗ്യതയുമുണ്ടായിരുന്ന ചന്ദ്രശേഖരൻ കൊല്ലം 1027-ആമാണ്ടു കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു.